കുടുംബ വീസയിലുള്ള വിദേശ വനിതകൾക്കു തൊഴിൽ വീസയിലേക്കു മാറ്റം വിലക്കി കുവൈത്ത് താമസാനുമതികാര്യ വിഭാഗം പൊതുവകുപ്പ് ഉത്തരവിറക്കി. കുടുംബവീസയിലുള്ള സ്ത്രീക്കു ഭർത്താവ് മരിച്ചാൽ താമസാനുമതി റദ്ദാകുമെന്നും അത്തരക്കാർ രാജ്യം വിട്ടുപോകേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കുടുംബ വീസയിലുള്ളവർക്ക് (നമ്പർ 22) തൊഴിൽ വീസയിലേക്ക് (നമ്പർ 18) മാറ്റം അനുവദിച്ചിരുന്നു. കുടുംബ വീസയിൽ കുവൈത്തിൽ എത്തിയവർക്കു ജോലി കണ്ടെത്താൻ ഇതു സഹായകരമായിരുന്നു. കുടുംബസമേതം കഴിയുന്ന പ്രവാസി വനിതകളിൽ ഏറെപ്പേരും കുടുംബവീസയിൽ കുവൈത്തിൽ പ്രവേശിച്ചവരാണ്.
തൊഴിൽ വിപണിയിൽ വിദേശി സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണു പുതിയ തീരുമാനമെന്നു കരുതപ്പെടുന്നു. ജോലി ചെയ്യാനുള്ള സാഹചര്യം ലഭ്യമാകില്ലെങ്കിൽ ഭാര്യമാരെ കുടുംബവീസയിൽ കൊണ്ടുവരുന്നവരുടെ എണ്ണത്തിൽ ഇനി കുറവുണ്ടാകും.
അതിനിടെ, സ്വകാര്യമേഖലയിൽ സ്വദേശികളല്ലാത്ത മെഡിസിൻ, ഡെന്റൽ, അപ്ലൈഡ് മെഡിക്കൽ പ്രഫഷനലുകളുടെയും ഡോക്‌ടർമാരുടെയും ലൈസൻസ് പുതുക്കുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു. ആദ്യത്തെ തൊഴിലുടമയുടെ കീഴിൽ ഒരുവർഷം പൂർത്തിയാക്കിയവർ ബന്ധപ്പെട്ട അധികൃതരിൽനിന്നു കൂടി അനുമതി നേടണമെന്നു വ്യവസ്‌ഥ കൊണ്ടുവരും.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ കാലാവധി അവസാനിച്ചാലും ലൈസൻസ് മാറ്റം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താൻ നടപടിയുണ്ടാകുമെന്ന് ഡോ. ജമാൽ അൽ ഹർബി പറഞ്ഞു. രാജ്യത്ത് സ്വകാര്യമേഖലയിൽ ക്ലിനിക്കുകളും ആശുപത്രികളും വർധിച്ചുവരുന്നുണ്ട്. ആരോഗ്യരംഗത്തു സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത്. എന്നാൽ നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല. അതിനാൽ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സൂക്ഷ്‌മമായി നിരീക്ഷിച്ചു പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടിയുണ്ടാകും.