ദേശസുരക്ഷ ഉറപ്പാക്കുന്നതിന് തീവ്രവാദത്തിന് എതിരായ പ്രവർത്തനങ്ങൾ ഭരണഘടനയ്ക്കും നിയമവ്യവസ്ഥകൾക്കും അനുസൃതമായി ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഈജിപ്‌തിലെ ഷാൽ അൽ ഷെയ്ഖിൽ നടന്ന അറബ് മന്ത്രിതല യോഗത്തിലാണ് കുവൈത്ത് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
തീവ്രവാദം എന്ന പ്രവണത പടരുന്നത് തടയാൻ ദേശീയ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം മേഖലയിലും രാജ്യാന്തര തലത്തിലും സഹകരണം വ്യാപിപ്പിക്കണമെന്ന് കുവൈത്ത് സാമൂഹിക-തൊഴിൽ മന്ത്രാലയം അസിസ്റ്റൻറ് -അണ്ടർസെക്രട്ടറി ഷെയ്ഖാ അൽ അദ്‌വാനി പറഞ്ഞു. തീവ്രവാദം, സാമൂഹികവികസനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തീവ്രവാദ, ഭീകരവാദ സംഘങ്ങൾ അതത് രാജ്യങ്ങളിൽ സുരക്ഷാ ഭീഷണി ഉയർത്തുണ്ട്. മതപരമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും മാനുഷിക പരിഗണനയ്ക്കും വിരുദ്ധമായാണ് അവരുടെ പ്രവർത്തനം.
തീവ്രവാദത്തിനെതിരെ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ സുരക്ഷാ മേഖലയിൽ കരുത്തുറ്റ നടപടികളാണ് കുവൈത്ത് സ്വീകരിച്ചിട്ടുള്ളതെന്നും വിശദീകരിച്ചു. യുവ സമൂഹത്തെ തീവ്രവാദ ചിന്തകളിൽനിന്നും അകറ്റുന്നതിന് ഉതകുന്ന പദ്ധതികളും നടപ്പാക്കിവരുന്നു. യുവ സമൂഹത്തെ സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുന്ന കാര്യത്തിൽ 2013ൽ നൂറ്റിപ്പത്താം സ്ഥാനത്തുണ്ടായിരുന്ന കുവൈത്ത് 2016ൽ അമ്പത്തിയാറാം സ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും ഷെയ്ഖാ അൽ അദ്‌വാനി അറിയിച്ചു.