കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സ് വിമാനങ്ങളുടെ എണ്ണം ചുരുക്കി. പകരം സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. കുവൈത്ത്-കൊച്ചി റൂട്ടിൽ നിലവിൽ ആഴ്ചതോറും 13 സർവീസുകളാണുള്ളത്. ഈ മാസം 26 മുതൽ അത് പത്ത് സർവീസായി ചുരുക്കും. നിലവിൽ 130 സീറ്റുകളോട് കൂടിയ വിമാനമാണ് 13 സർവീസുകൾക്കായി ഉപയോഗിക്കുന്നത്.
പുതിയ ഷെഡ്യൂളിൽ 272 സീറ്റുകളോടുകൂടിയ വലിയ വിമാനമാകും ഏഴു സർവീസുകൾക്ക് ഉപയോഗിക്കുക. മൂന്ന് സർവീസുകൾ പഴയതുപോലെ 130 സീറ്റുകളുമായി തുടരും. 26 മുതൽ വലിയ വിമാനം ദിവസവും വൈകിട്ട് 5.45ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 1.30ന് കൊച്ചിയിലെത്തും.
കൊച്ചിയിൽനിന്ന് പുലർച്ചെ 2.30ന് തിരിക്കുന്ന വിമാനം 4.55നാണ് കുവൈത്തിൽ എത്തുക. 130 സീറ്റുകളുള്ള വിമാനം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 3.05ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് 10.40ന് കൊച്ചിയിലും 11.55ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 2.20ന് കുവൈത്തിലും എത്തും. നിലവിൽ 13 വിമാനങ്ങളിലായി 1690 സീറ്റുകൾക്കു പകരം 26 മുതൽ 10 വിമാനങ്ങളിലായി 2294 സീറ്റുകൾ ഉണ്ടാകും.