മുൻ തൊഴിലുടമ നൽകിയ ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളി യുവാവ് കുറ്റമുക്തനായി. തിരുവനന്തപുരം സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ഹരീന്ദ്രനാണ് ഏറെ നാളുകളായി തുടർന്ന മാനസിക പീഡനത്തിൽ നിന്ന് മോചിതനായത്.
അഞ്ച് വർഷം ദുബായിലെ ഒരു െഎടി കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഹരീന്ദ്രൻ സ്വന്തമായി ഇതേ രീതിയിലുള്ള കമ്പനി ആരംഭിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഫുജൈറ ഫ്രീസോണിൽ ആരംഭിച്ച െഎടി കമ്പനിയുടെ പ്രവർത്തനം തങ്ങളുടേതിന് സമാനമാണെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ആദ്യ കമ്പനിയുടെ ഉടമ ഹരീന്ദ്രനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ജോലി വിട്ടതിന് ശേഷം ഇതേ സ്വഭാവത്തിലുള്ള കമ്പനികളിൽ ജോലി ചെയ്യില്ല എന്ന് ഹരീന്ദ്രൻ തങ്ങൾക്ക് രേഖാമൂലം നൽകിയ ഉറപ്പ് ലംഘിച്ച് വിശ്വാസ വഞ്ചന കാണിച്ചതായും കമ്പനിയുടെ ബിസിനസ് രഹസ്യങ്ങൾ എതിർ കമ്പനികൾക്ക് ചോർത്തി നൽകിയെന്നും പരാതിയിൽ പറഞ്ഞു.
കൂടാതെ, തങ്ങളുടെ കമ്പനിയുടെ ബ്രാൻഡിലുള്ള ഉത്പന്നങ്ങളാണെന്ന് പറഞ്ഞ് സ്വന്തം കമ്പനിയുടെ ഉത്പന്നങ്ങൾ മാർക്കറ്റിൽ പരിചയപ്പെടുത്തി വിൽപന നടത്തി വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നുമായിരുന്നു മറ്റ് ആരോപണങ്ങൾ. കേസിനെ തുടർന്ന് ഒന്നര വർഷത്തോളം ഹരീന്ദ്രന്റെ പാസ്പോർട് പ്രോസിക്യൂഷനിലായതിനാൽ നാട്ടിലേയ്ക്ക് പോകാൻ പോലും സാധിച്ചില്ല.
പ്രാഥമിക ക്രിമിനൽ കോടതി പരാതിയിലെ വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സോഫ്റ്റ് വെയർ സാങ്കേതിക വിദഗ്ധനെ നിയമിച്ചിരുന്നു. ഹരീന്ദ്രന് വേണ്ടി അൽ കബ്ബാൻ അസോസിയേറ്റ്സിലെ അഭിഭാഷകൻ ഷംസുദ്ദീൻ കരുനാഗപ്പള്ളിയാണ് നിയമോപദേശങ്ങൾ നൽകിയത്. ഹരീന്ദ്രൻ വിപണിയിൽ വിറ്റഴിച്ച സോഫ്റ്റ് വെയറുകൾ മുൻകമ്പനിയുടേതിന് സമാനമല്ലെന്നും മുൻ കമ്പനിയുടെ ഉപയോക്താക്കളെ ബോധപൂർവം വശീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തുകയും കുറ്റ വിമുക്തനാക്കുകയുമായിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു കണ്ട കോടതി മുൻ തൊഴിലുടമ ആവശ്യപ്പെട്ട നഷ്ടപരിഹാര ഹർജിയും തള്ളി.