ദുബായ് : ഇന്ത്യയിലെ മുസ് ലിങ്ങൾ ലോകത്ത് ഏറ്റവും സ്വാതന്ത്ര്യമനുഭവിക്കുന്നവരാണെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇന്ത്യക്ക് ചുറ്റുമുള്ള മറ്റേതൊരു രാജ്യത്തും മുസ് ലിങ്ങൾക്ക് ഇൗ സ്വാതന്ത്ര്യം ലഭിക്കുന്നില്ല. ഹജ് വിമാനക്കൂലിയിൽ ഇളവ് അടക്കമുള്ള ആനുകൂല്യങ്ങളും ഇന്ത്യയിലെ മുസ് ലിങ്ങൾക്ക് ലഭിക്കുന്നു.
ഇന്ത്യയിൽ ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളിൽ മുസ് ലിങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറിയവരെ താഴെയിറക്കാനും ജനങ്ങൾക്ക് സാധിക്കുമെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഎൻവി ഫൗണ്ടേഷൻ്റെ ഹരിതമാനസം പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിഖ്യാത ചലച്ചിത്രകാരൻ ദുബായിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പ്രഗത്ഭർ ചേർന്ന് തയ്യാറാക്കിയ മഹത്തായ ഭരണ ഘടനയാണ് നമ്മുടേത്. എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാൻ നമ്മുടെ ഭരണഘടനയ്ക്ക് സാധിക്കും. ഏതൊരു മത ഭീകര വാദികൾക്കും ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കാനാവില്ലെന്നും അടൂർ പറഞ്ഞു. ഇന്ത്യയിൽ മതേതരത്വം പൂർണമായും നഷ്ടമായി എന്നും പ്രതികരണ ശേഷി ഇല്ലാതായി എന്നുമൊക്കെയുള്ള വാദങ്ങളോട് യോജിപ്പില്ല. കന്നഡ പുരോഗമന സഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളെ രാജ്യത്തെ ഭൂരിഭാഗവും എതിർത്തതാണ്. സാഹിത്യകാരൻ എം.ടി.വാസുദേവൻനായർക്കെതിരെയുണ്ടായ വിവാദത്തിലും പ്രതിഷേധമുയർന്നു.
അതോടെ അദ്ദേഹത്തിനെതിരെ തിരിഞ്ഞവർ മുട്ടുമടക്കി. മുസ് ലിങ്ങൾക്കെതിരെ എന്തെങ്കിലും അക്രമപ്രവർത്തനങ്ങളുണ്ടാകുമ്പോൾ അതിനെതിരെ ശബ്ദിക്കുന്നത് അമുസ് ലിങ്ങളാണെന്നത് മതേതരത്വം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നതിന് തെളിവാണ്. നൂറ്റാണ്ടുകളുടെ ആചാരാനുഷ്ഠാനങ്ങളിലൂടെ ഉരിത്തിരിഞ്ഞുവന്നതാണ് ഹിന്ദു മതമെന്നും ഇത് മനസിലാകാത്തവരാണ് മറ്റു മതങ്ങൾക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.