ദുബായ്. യുഎഇയിൽ അരി ഇറക്കുമതി ചെയ്യുന്നതിൽ മുന്നിൽ ഇന്ത്യയെന്ന് റിപ്പോർട്ട്. നാട്ടിൽ അരിവില കുതിച്ചു ഉയരുമ്പോഴും ഇന്ത്യൻ അരിക്ക് യുഎഇ വിപണികളിൽ പ്രിയമേറെയാണ്.
യു എ ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2016 മധ്യപാദം വരെ രാജ്യത്ത് 2 .598 ബില്യൺ ദിർഹമിന്റെ അറിവിൽപ്പന നടന്നിട്ടുണ്ട്. 2015 ൽ ഇതേകാലയളവിൽ വിൽപ്പന 2 .118 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം പകുതിവരേ അരിവിറ്റതു വഴിയുള്ള പ്രാദേശിക വരുമാനം 1.682 ബില്യൺ ആയിരുന്നു. ഇന്ത്യകഴിഞ്ഞാൽ തായ്‌ലന്റ് , വിയറ്റ്‌നാം, ഒമാൻ എന്നിവയാണ് കസ്റ്റംസ് അധികൃതർക്ക് അരിയുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതൽ നടത്തേണ്ടി വന്ന മറ്റുരാജ്യങ്ങൾ.
വിവിധയിനം അരി ബ്രാൻഡുകൾ കൊണ്ട് യുഎഇ വിപണി സമൃദ്ധമെന്നു സജീവമാണ്. നാട്ടിൽ അരിക്ക് വില കുത്തനെ കൂടുമ്പോൾ 99 ഇനം അരികളാണ് യുഎ ഇ യിലെ വിപണികളെ സമൃദ്ധമാക്കുന്നത്.
വ്യത്യസ്ത രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്ന അറബ് , ഏഷ്യൻ രാജ്യക്കാരായ ഉപഭോക്താക്കളെയെല്ലാം തൃപ്തിപ്പെടുത്താൻ കഴിയുന്നതാണ് അരിയിലെ വൈവിധ്യമെന്നു കച്ചവടക്കാർ പറയുന്നു. പൂഴിത്തിവയ്പ്പോ കരിഞ്ചന്ത കച്ചവടമോ ഇല്ലാത്തതു അരിയുടെ വിലയും വിപണനവും വിപണികൾക്ക് അനുകൂലമായ ഘടകങ്ങളാണ്. കമ്പനി മാറുന്നതോടെ അരിവിലയിൽ മാറ്റമുണ്ടാകുമെങ്കിലും അടിക്കടി വിലക്കയറ്റമില്ലെന്നതാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്.
അരിയിലെ അതികായരായ ബസുമതിക്കൊപ്പം അറബികളുടെ ‘മിസ്‌രി’ യും വിവിധ ഇനങ്ങളുമായി വിപണികളിൽ താരമാണ്. പാചകത്തിന് മലയാളികൾ അടക്കം ബസുമതി തിരഞ്ഞെടുക്കുമ്പോൾ അറബികളുടെ തീൻമേശയെ സമൃദ്ധമാക്കുന്നത് ഈജിപ്ഷ്യൻ അരിയിനങ്ങളാണ്. കൊളസ്‌ട്രോൾ രോഗികളെ പ്രയാസപ്പെടുത്താത്തതും പ്രമേഹമുള്ളവരെ ബാധിക്കാത്തതുമെന്ന മുന്നറിയിപ്പോടെ പായ്ക്ക് ചെയ്ത അരികളും വിപണികളിൽ സുലഭം. അരിയുടെ ഗന്ധം, വേവാനെടുക്കുന്ന സമയം , രുചി എന്നിവയെല്ലാം വിൽപ്പനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യക്ക് പുറമേ പാക്കിസ്ഥാൻ , അമേരിക്ക , തായ്‌ലന്റ് , ആസ്‌ത്രേലിയ , ഈജിപ്ത് എന്നിവയും യു എ ഇ യിലേക്കുള്ള അരി ദാതാക്കളായ രാജ്യങ്ങളാണ്. ഇവയുടെയെല്ലാം ചില്ലറ വില്പന കേന്ദ്രങ്ങളിൽ മൂന്നര , ഏഴര കിലോ പായ്ക്കറ്റുകളിൽ വിലയിൽ മാറ്റമുണ്ട്. ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങൾ മാറുമ്പോൾ വിലമാറുക സ്വാഭാവികം.
അരിക്ക് ആവശ്യക്കാർ നാൾക്കുനാൾ വർധിക്കുന്നതിനാൽ അതിനു അനുക്രമമായി അരിയെത്തിക്കുന്ന കമ്പനികളുടെ എണ്ണവും കൂടുന്നതായി സഹകരണ സ്ഥാപനങ്ങളുടെ പർച്ചേസിങ് മാനേജർ വലീദ് അൽ മഗ്റബി പറഞ്ഞു. അറബ് , ഏഷ്യൻ രാജ്യക്കാരുടെ മുഖ്യാഹാരം അരി ആയതിനാൽ പ്രാദേശികമായി ആവശ്യക്കാർ കൂടുതലാണ്. ഓരോ രാജ്യക്കാരുടെയും രുചിവ്യതാസം അനുസരിച്ചാണ് ഇഷ്ട ബ്രാൻഡുകൾ തിരഞ്ഞെടുക്കു ന്നതെന്നും വലീദ് സൂചിപ്പിച്ചു.
കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന അരിയുടെ വാങ്ങുന്നവർക്ക് വിഷയമാണ്. വിവിധ കമ്പനികൾ നിലവിലുള്ളതിനാൽ അരിവില്പനയിൽ മാർക്കറ്റിൽ മത്സരമുണ്ട്. വിലകുറച്ചും ഓഫർ പ്രഖ്യാപിച്ചുമാണ് കമ്പനികൾ ആളുകളെ ആകർഷിക്കുന്നത്. ഇന്ത്യൻ , പാകിസ്ഥാൻ ബസുമതി അരി ഗുണത്തിലും മണത്തിലും വലുപ്പത്തിലും വ്യത്യസ്തത പുലർത്തുന്നു. കൂടുതൽ ആവശ്യക്കാരുള്ളതും ബസുമതി ഇനങ്ങൾക്കാണ്. തവിടുകളയാത്ത തവിട്ട് നിറത്തിലുള്ള അരി കാൻസറുകൾ പ്രതിരോധിക്കുമെന്ന പ്രചാരണവും വിൽപ്പനയിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവ അലട്ടുന്നവർക്കെല്ലാം അല്ലലില്ലാതെ കഴിക്കാൻ പറ്റിയ അരിയും വിപണിയിൽ വിറ്റഴിക്കുന്നു. പ്രമുഖ കമ്പനികളുടെ അരി പായ്ക്കറ്റുകൾക്ക് പുറമേ ലൂലൂ, കാരിഫോർ , സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ മുദ്രയുള്ള അരിയും വിപണികളുണ്ട്.