അബുദാബി എമിറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 103 സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പിടികൂടി. അബുദാബി , അൽ ഐൻ എന്നിവയ്ക്ക് പുറമെ പശ്ചിമപ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തി. പരിശോധയ്ക്കിടെ 56.5 കിലോ കേടായ ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്തു നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
40 ഉദ്യോഗസ്ഥരാണ് പരിശോധകളിൽ പങ്കാളികളായത്. പഴം-പച്ചക്കറിക്കടകൾ , ബേക്കറി, റസ്റ്ററന്റുകൾ , മൽസ്യ , മാംസ മാർക്കറ്റുകളിലും നടത്തിയ പരിശോധനകളിലാണ് നിയമം ലംഘിച്ചുള്ള കച്ചവടം കണ്ടെത്തിയത്. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ 9 സ്ഥാപനങ്ങളെ പിഴചുമത്തിയാണ് ശിക്ഷിച്ചത്.
തിരക്കുള്ള സമയത്തും സ്ഥാപനങ്ങളിൽ ഭക്ഷ്യ വിതരണവും സൂക്ഷിപ്പും സുതാര്യവും സുരക്ഷിതവുമായിരിക്കണമെന്നു ഫൂഡ് കൺട്രോൾ അതോറിറ്റി ടെലികമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ സർവീസ് ആക്റ്റിങ് ഡയറ്കടർ മുഹമ്മദ് അബ്ദുല്ല അൽഫർദാൻ അറിയിച്ചു.
ഭക്ഷ്യ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ പൊതുജനങ്ങൾ 800555 നമ്പറിൽ അറിയിക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു. യുഎ ഇ പ്രഖ്യാപിച്ച ഫുഡ്ബാങ്ക് പദ്ധതിയിൽ പങ്കാളികളാകാനും അൽഫർദാൻ ഭക്ഷ്യമേഖലയിലെ സ്ഥാപനങ്ങളോട് നിർദേശിച്ചു.