ദുബായ്∙എമിറേറ്റിൽ ചൈനീസ് മൈലാഞ്ചി നിരോധിച്ചതായി നഗരസഭാധികൃതർ. വിരലുകളും കൈപ്പടങ്ങളും പൊള്ളിക്കുന്ന രാസപദാത്ഥം അടങ്ങിയതാണ് ബ്യുട്ടിപാർലറുകളിലെ മൈലാഞ്ചി എന്ന പ്രചാരണം സംബന്ധിച്ചാണ് അധികൃതരുടെ പ്രതികരണം. വിവാഹത്തിനും ആഘോഷാവസരങ്ങളിലും അണിഞ്ഞൊരുങ്ങാൻ അവിഭാജ്യ ഘടകമായ മൈലാഞ്ചിയിലെ അപകടം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലാണ് പ്രചാരണമുണ്ടായത്. ചൈനയിൽ നിന്നുള്ള മൈലാഞ്ചിയാണ് മൊഞ്ചത്തിമാരെ വഞ്ചിതരാക്കുന്നത്.
ഇത്തരം മൈലാഞ്ചികൾ ശരീര സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ബ്യൂട്ടി പാർലറുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പൊതു ആരോഗ്യ വകുപ്പ് തലവൻ ഹാഫിദ് ഗുലൂം മുന്നറിയിപ്പ് നൽകി. നഗരസഭയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ചില ബ്യൂട്ടി പാർലറുകൾ സൗന്ദര്യ വർധനവിനും കൂടുതൽ നിറം ലഭിക്കാനും മൈലാഞ്ചികളിൽ രാസപദാർഥങ്ങൾ ചേർക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. രഹസ്യമായി നടത്തിയ പരിശോധനയിൽ ഇത്തരം നിയമലംലനങ്ങൾ പിടികൂടിയതായി ഹാഫിദ് പറഞ്ഞു.
പരിശോധനയിൽ പിടിക്കപ്പെട്ട ഒരു ബ്യൂട്ടി പാർലർ ഉടമയ്ക്ക് 2000 ദിർഹമാണ് പിഴ ചുമത്തിയത്. ബ്യൂട്ടി പാർലറുകൾ ഉപയോഗിക്കുന്ന ലേപനങ്ങളിലോ മറ്റോ പരാതിയുണ്ടെങ്കിൽ നഗരസഭയിൽ പരാതിപ്പെടാം. സ്ഥാപനങ്ങളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് സെൻട്രൽ ലാബിൽ പരിശോധിക്കും. മനുഷ്യ ശരീരത്തെ സാരമായി ബാധിക്കുന്ന രാസാംശങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടികൾ ഉണ്ടാകമെന്ന് ഹാഫിദ് സൂചിപ്പിച്ചു. ബ്യൂട്ടി പാർലറുകൾ പരിശോധിക്കാൻ ആറ് ഉദ്യോഗസ്ഥകളടക്കം 21 ജീവനക്കാരെ നഗരസഭ നിയമിച്ചിട്ടുണ്ട്. ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യക്ഷമത, ജോലിക്കാരുടെ യൂണിഫോം എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കുമെന്നു ഗുലൂം വ്യക്തമാക്കി.