യുഎഇയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞ് വിമാന സര്‍വീസുകളെ താളംതെറ്റിച്ചു. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞ മണിക്കൂറുകളില്‍ ഇരുനൂറിലേറെ വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായില്‍ 158 വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. അബുദാബിയില്‍ 83 വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. മറ്റു എമിറേറ്റുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പുലര്‍ച്ചെ നാലിന് തുടങ്ങിയ മഞ്ഞ് അഞ്ചരയോടെ ശക്തമായതാണ് വിമാന സര്‍വീസുകളെ താളംതെറ്റിച്ചത്. ദൂരക്കാഴ്ച 100 മീറ്ററില്‍ കുറഞ്ഞതിനാല്‍ രാവിലെ പത്തു വരെ വിമാനങ്ങള്‍ ഇറങ്ങാനോ പുറപ്പെടാനോ സാധിച്ചില്ല. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുന്‍പ് ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ വിളിച്ച് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
മഞ്ഞുവീഴ്ചമൂലം ദുബായ് എമിറേറ്റില്‍ മാത്രം 144 വാഹനാപകടങ്ങളുണ്ടായി. രാവിലെ ആറുമുതൽ പത്തുമണിവരെയാണ് ഇത്രയും അപകടങ്ങൾ റിപ്പോർട്ട് ചെയ്തതതെന്നു പോലീസ് ഹെഡ് കോർട്ടഴ്‌സിലെ ലഫ്റ്റ. കേണൽ മുഹമ്മദ് ജുമ അമാൻ അറിയിച്ചു.