അബുദാബി: യുഎഇയിൽ നിന്നു ഹജിനു പോകാനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചതായി അധികൃതർ. ഓൺലൈൻ വഴിയുള്ള ഹജ് അപേക്ഷകൾ ഏപ്രിൽ 13 വരെ സ്വീകരിക്കും.
യുഎഇ മതകാര്യവകുപ്പ് കാര്യാലയങ്ങളുടെ മേൽനോട്ടത്തിലാണ് ഈ വർഷവും ഹജിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇതിൻറെ ഭാഗമായി വിവിധ എമിറേറ്റുകളിൽ 82 റജിസ്‌ട്രേഷൻ സെൻററുകൾ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 54 എണ്ണം തൊഴിൽ മന്ത്രാലയത്തിലേക്കുള്ള അപേക്ഷകൾ തയാറാക്കുന്ന 'തസ്ഹീൽ ' സെന്ററുകളാണ് . അബുദാബി , ഷാർജ, ദുബായ് മതകാര്യവകുപ്പുകൾക്ക് കീഴിലാണ് മറ്റു റജിസ്‌ട്രേഷൻ സെൻററുകൾ .
അബുദാബിയിലും പശ്ചിമ പ്രദേശങ്ങളിലുമായി 21 റജിസ്‌ട്രേഷൻ സെന്ററുകളുണ്ട് . ഇതിനുപുറമേ അൽഐൻ 10 , ദുബായ് 18 , ഷാർജ 12 , ഖോർഫുഖാൻ എട്ട് , അജ്‌മാൻ നാല് , ഉമ്മുൽ ഖുവൈൻ രണ്ട്, റാസൽഖൈമ അഞ്ച്, ഫുജൈറ നാല് സെൻററുകൾ വഴി ഞായറാഴ്‌ച മുതൽ ഹജ് അപേക്ഷകൾ അയക്കാൻ സാധിക്കും.
ആവശ്യമുള്ള രേഖകൾ
പാസ്‌പോർട്ടും യു എ ഇ തിരിച്ചറിയൽ കാർഡുമാണ് ഓൺലൈൻ റജിസ്‌ട്രേഷനു അധികൃതർ ആവശ്യപ്പെടുന്നത്. റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ മൊബൈൽ സന്ദേശമായി അപേക്ഷകർക്ക് ലഭിക്കും.
തീർഥാടകരെ ഹജിന് കൊണ്ടുപോകുന്നതിനു മതകാര്യ വകുപ്പിൻറെ അനുമതിയുള്ള 144 ഹജ് ഏജൻസികളാണുള്ളത് . ഈവർഷം ഹജ് ക്വോട്ട കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുമെന്നാണ് പ്രതീക്ഷ.