ദുബായ് : മുൻ കേന്ദ്രമന്ത്രിയും പാർലമെൻ്റ് അംഗവുമായ ഇ.അഹമ്മദിന്റെ നിര്യാണത്തിൽ ഗൾഫിൽ അനുശോചന പ്രവാഹം. വിവിധ പ്രവാസി സംഘടനകളും ബിസിനസ് രംഗത്തെ പ്രമുഖരും മറ്റും അഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗിൻ്റെ ഗൾഫിലെ പോഷക സംഘടനയായ കെഎംസിസിയുടെ നേതാക്കളും പ്രവർത്തകരും മറ്റും ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേയ്ക്ക് പോയിക്കഴിഞ്ഞു. നാളെ രാവിലെയോടെയും പലരും കണ്ണൂരെത്തും.
ഗൾഫ് രാജ്യങ്ങളുമായും പ്രവാസി ഇന്ത്യക്കാരുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഇ.അഹമ്മദ്, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിലും ഏറെ സംഭാവനകൾ നൽകിയ ജനപ്രതിനിധിയാണ്. ഏറ്റവും കൂടുതൽ പ്രാവശ്യം ഗൾഫ് സന്ദർശിച്ച ഇന്ത്യൻ ജനപ്രതിനിധി ഒരുപക്ഷേ, ഇ.അഹമ്മദായിരിക്കാം. കേന്ദ്ര മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴുമൊക്കെ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെത്തി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അദ്ദേഹം ഏറെ താത്പര്യം കാണിച്ചിരുന്നു.
എപ്പോൾ തന്നെ കണ്ടാലും എന്തെങ്കിലും ആവശ്യങ്ങൾ പരിഹരിക്കാനുണ്ടോ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നുവെന്ന് യുഎഇയിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ അഷ്റഫ് താമരശ്ശേരി പറയുന്നു. പ്രവാസി കാര്യ മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമായിരുന്നു.
പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരം ലഭിച്ച കേന്ദ്രമന്ത്രിയായിരുന്നു ഇ.അഹമ്മദെന്ന് അഷ്റഫ് താമരശ്ശേരി ചൂണ്ടിക്കാട്ടുന്നു. ഹജുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്നതിന് ഏറെ ശ്രദ്ധാലുവായിരുന്നു. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം റൺവേ വികസനം, വിമാന ടിക്കറ്റ് നിരക്ക്, യാത്രാ പ്രശ്നം, പ്രവാസി വോട്ട്, ഗൾഫിൽ നിന്ന് മടങ്ങുന്നവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളിലൊക്കെ ശബ്ദമുയർത്താൻ അദ്ദേഹത്തിന് സാധിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി നിരന്തരം ബന്ധപ്പെട്ട് അവരുമായി ഉൗഷ്മള ബന്ധം തുടരാനും ഇ.അഹമ്മദ് ശ്രദ്ധിച്ചിരുന്നു. സ്വകാര്യ സന്ദർശനത്തിന് ഗൾഫിലെത്തിയാലും പ്രവാസികളുടെ പ്രശ്നങ്ങൾ ആരായാനും തനിക്ക് കഴിയും വിധം പരിഹാരമുണ്ടാക്കാനും അദ്ദേഹം കാണിച്ച താത്പര്യം ജനപ്രതിനിധിയെന്ന നിലയില്‍ പ്രവാസികളുടെ ഹൃദയത്തിൽ എന്നും ഇ.അഹമ്മദിന് സ്ഥാനം ഉറപ്പിക്കും.
ഏറ്റവും ഒടുവിൽ യുഎഇ സന്ദർശിച്ചത് ഒരാഴ്ച മുൻപ്
ഇ.അഹമ്മദ് എംപി ഏറ്റവുമൊടുവിൽ യുഎഇ സന്ദർശിച്ചത് ഒരാഴ്ച മുൻപ്. ജനുവരി 19ന് യുഎഇ വുമൻസ് അസോസിയേഷനിൽ നടന്ന ദുബായ് കെഎംസിസിയുടെ ലേഡീസ് മീറ്റിൽ അദ്ദേഹം പ്രസംഗിച്ചു. യുഎഇയിലെത്തിയാൽ പൊതു പരിപാടികളില്‍ പങ്കെടുക്കാതെ അദ്ദേഹം ഒരിക്കലും മടങ്ങിയിട്ടില്ല.