ദുബായ് : ഭാവനയും ക്രിയാത്മകതയുമാണ് ജീവിത യാത്രകള്‍ക്ക് പ്രചോദനമേകുന്നതെന്ന് യുഎഇ സാംസ്കാരിക–വിജ്ഞാന വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഒൻപതാമത് എമിറേറ്റ്സ് എയർലൈൻ സാഹിത്യോത്സവത്തിൻ്റെ സമാപന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിജയപരാജയം, സ്നേഹവും വിദ്വേഷവും, വികാരങ്ങളും കാരണങ്ങളും, വിജ്ഞാനവും അറിവില്ലായ്മയും, സന്തോഷവും നിരാശയും, ജനനവും മരണവും വിഷയങ്ങളായ ജീവിതയാത്രകൾ മനുഷ്യർ തുടർന്നുകൊണ്ടേയിരിക്കും. ജീവചരിത്രം, നാടകം, നോവലുകൾ, ചരിത്രാഖ്യായിക, കവിത, ലേഖനം, ചെറുകഥ എന്നീ രൂപങ്ങളിൽ ഇവ പിന്നീട് ലോകത്തിന് മുന്നിലെത്തി മനുഷ്യകുലത്തെ നവീകരിക്കുന്നു. ഇത്തരം സർഗാത്മക യാത്രകൾ തുടരുന്നത് മനുഷ്യൻ്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു.
ലോകപ്രശസ്ത സാഹിത്യകാരന്മാർ അണിനിരന്ന സാഹിത്യോത്സവത്തിൽ ഗൾഫിൽ നിന്നും രാജ്യാന്തര തലത്തിൽ നിന്നും 70 അറബ് എഴുത്തുകാരുള്‍പ്പെടെ 180 ലോകപ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുത്തു. അവർ തങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കുവച്ചപ്പോൾ എഴുത്തിൻ്റെ ലോകത്തെ പുതു തലമുറയ്ക്ക് അത് പുതിയ അറിവുകളായി. യുഎഇയിൽ നിന്ന് മാത്രം 40 എഴുത്തുകാരാണ് സംബന്ധിച്ചത്. ഏണസ്റ്റ് ഹെമിങ് വേയുടെ കൊച്ചുമകനും എഴുത്തുകാരനും വിവർത്തകനുമായ ജോൺ ഹെമിങ് വേയായിരുന്നു ഇപ്രാവശ്യത്തെ പ്രധാന എഴുത്തുകാരൻ. ഇന്ത്യയിൽ നിന്ന് കനിഷ്ക് തരൂർ, പിയൂഷ് ജാ, പ്രിയങ്കാ തൽവാർ തുടങ്ങിയവരെത്തി. ജെഫ്രി ആർചർ, യാസ്മിൻ ഖദ്ര, കാതി റീക്സ്, ക്രിസ്റ്റിനാ ലാംബ് എന്നിവരടങ്ങുന്ന പ്രമുഖ എഴുത്തുകാർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
സെമിനാറുകൾ, ശില്‍പശാലകൾ, പ്രഭാഷണങ്ങൾ, മുഖാമുഖങ്ങൾ, ചർച്ചകൾ, പുസ്തകപ്രകാശനങ്ങൾ എന്നിവിയടക്കം 250 പരിപാടികൾ സാഹിത്യോത്സവത്തിൽ നടന്നു. കൂടാതെ, എഴുത്തുകാർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി വിദ്യാർഥികളുമായി സംവദിച്ചു. കാൽ ലക്ഷത്തോളം കുട്ടികൾ ഇതിൻ്റെ ഗുണഭോക്താക്കളായി. സാഹിത്യോത്സവത്തിൽ ആകെ നാലായിരം സന്ദർശകരെത്തിയതായി അധികൃതർ പറഞ്ഞു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിലായിരുന്നു ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി(ദുബായ് കൾചർ)യുടെ സഹകരണത്തോടെയുള്ള പരിപാടി. ദുബായ് കൾചർ, എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ എന്നിവയുടെ വൈസ് ചെയർപേഴ്സൻ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ മുഹമ്മദ് അൽ മുർ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ ലുബ്ന ബിൻത് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഹാപ്പിനസ് മന്ത്രി ഉഹൂദ് അൽ റൂമി എന്നിവർ ഷെയ്ഖ് മുഹമ്മദിൻ്റെ ഏറ്റവും പുതിയ പുസ്തകമായ സന്തോഷത്തിൻ്റെയും ശുഭ കാഴ്ചപ്പാടുകളുടെയും പ്രതിഫലനങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.