ദുബായ് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ബിനീഷ് പുനനക്കൽ അറുമുഖനാ(35)ണ് രണ്ടര ലക്ഷം ദിർഹം പിഴ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു.
ബന്ധപ്പെട്ട സൈറ്റിലെ ഫൊട്ടോകൾ ഡിലീറ്റ് ചെയ്യാനും സൈറ്റ് ഒരു വർഷത്തേയ്ക്കു അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇൻഫർമേഷൻ നെറ്റ് വർക്ക്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ ദുരുപയോഗം ചെയ്തെന്ന പേരിലാണു കേസ്. മലബാർ ഗോൾഡിനെതിരെ വ്യാജചിത്രവും തെറ്റായ വിവരങ്ങളും ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു.
മലബാർ ഗോൾഡ് ശാഖയിൽ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആചരിച്ചെന്ന പേരിൽ പടവും സന്ദേശവും പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പാക്കിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ ജോലിചെയ്യുന്ന യുഎഇയിലെ പ്രമുഖ സ്ഥാപനം സംഘടിപ്പിച്ച ആഘോഷത്തിന്റെ ചിത്രം മലബാർ ഗോൾഡിന്റെ ലോഗോ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്നു ജ്വല്ലറി ഗ്രൂപ്പ് അധികൃതർ മുറഖബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി മാപ്പ് അപേക്ഷിച്ചതിനെ തുടർന്നു കേസ് പിൻവലിച്ചിരുന്നതായി മലബാർ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യത്തിലെ നിയമം ലംഘിച്ചെന്ന പേരിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് തുടരുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ കമ്പനികളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്തുന്നത് വലിയ ശിക്ഷ ലഭിക്കാനിടയാക്കുന്ന കുറ്റകൃതമാണെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഇത്തരം അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും നിയമത്തിന് മുന്നില്‍ ഒരു പോലെ കുറ്റവാളികളാണ്. യുഎഇ സർക്കാരും ഇവിടുത്തെ നിയമവ്യവസ്ഥയും സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുന്നു.