ദുബായ് : തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമർപ്പിച്ച കലാകാരനും ദാർശികനായ ഭരണാധികാരിയുമായിരുന്നു സ്വാതി തിരുനാൾ മഹാരാജാവെന്നു യു.എ.ഇ മുൻ പരിസ്ത്ഥി വകുപ്പ് മന്ത്രി ഡോക്ടർ മുഹമ്മദ് സയ്യദ് അൽ കിന്ദി പറഞ്ഞു. 'തിരുവിതാംകൂർ മലയാളി കൗൺസിൽ' സംഘടിപ്പിച്ച മഹാരാജാ സ്വാതി തിരുനാൾ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ' ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർഥം തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുഗ്രഹാശംസകളോടെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി യുഎഇൽ അന്തർ ദേശീയ നിലവാരമുള്ള ആർട് സ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള കൗൺസിലിൻ്റെ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ രാജു ബാലകൃഷ്ണ്ൻ, അറബ് കവി ഡോ. ശിഹാബ് ഘാനം, തിരുവിതാംകൂർ മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ഡയസ് ഇടിക്കുള, സേവനം യുഎഇ ചെയർമാൻ അമ്പലത്തറ രാജൻ എന്നിവർ പ്രസംഗിച്ചു.
ഡോ. ശിഹാബ് ഗാനം, ചലച്ചിത്ര സംഗീത സംവിധായകൻ രമേഷ് നാരായൺ, നർത്തകി ശ്രീദേവി ഉണ്ണി, ഡോ. കുമാർ, ഡോ. ജയചന്ദ്രൻ, മാത്തുകുട്ടി കടോൺ എന്നിവർക്ക് മഹാരാജാ സ്വാതി തിരുനാൾ പുരസ്കാരം നൽകി. സ്വാതി തിരുനാൾ കൃതികളെ ആസ്പദമാക്കി നടന്ന നൃത്ത സംഗീത സദസ്സിന് ശ്രീദേവി ഉണ്ണി, രമേഷ് നാരായൺ എന്നിവർ നേതൃത്വം നൽകി.
ഭിന്നശേഷിയുള്ള വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. അവർ തയ്യാറക്കിയ ചിത്രങ്ങളും ഉപഹാരങ്ങളും വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചു. തിരുവിതാംകൂർ രാജ കുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതീ ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവരുടെ ആശംസകൾ ചടങ്ങിൽ അവതരിപ്പിച്ചു. ബി. ബിജു ആർ. ഷാജി അൽ ബൂസി, ശിവദാസൻ പൂവാർ, അഡ്വ. മനു ഗംഗാധരൻ, ഹരി.എം. പിള്ള എന്നിവർ നേതൃത്വം നൽകി.