ഭർത്താവ് ഭാര്യയെ നോക്കി 'ത്വലാഖ് ' എന്ന പദം ഉച്ചരിച്ചാൽ ആ വിവാഹബന്ധം അസാധുവാകുന്ന ഈജിപ്തിലെ പതിവു രീതിമൂലം കുടുംബജീവിതങ്ങൾ താറുമാറാകുന്നു. വിവാഹമോചന കേസുകൾ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ത്വലാഖ് ചൊല്ലുന്നത് തടയാൻ ചില വ്യവസ്ഥകൾ കൊണ്ടുവരാൻ ഈജിപ്ത് ഭരണകൂടം ആലോചിച്ചതോടെ സംഭവം വിവാദവുമായി.
പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പരമ്പരാഗത ത്വലാഖ് സമ്പ്രദായത്തെ അപ്പടി മാറ്റാനുള്ള ഒരുക്കത്തിലാണ്. കർമശാസ്ത്ര വിധികളിലും മതമേലാളന്മാരുടെ അകമ്പടിയോടെയും ത്വലാഖ് ലാഘവത്തോടെ തൊടുത്തുവിടുന്നതു കടിഞ്ഞാണിടാനാണ് സീസിയുടെ ശ്രമം. ഔദ്യോഗിക വിവാഹ റജിസ്റ്റർ ഉദ്യോഗസ്ഥൻ മുഖേനയാകണം ത്വലാഖ് എന്ന വ്യവസ്ഥയാണ് അൽസീസി മുന്നോട്ടുവച്ചത്. 65 -ാമത് ഈജിപ്ത് പൊലീസ് അക്കാദമി ആഘോഷാവസരത്തിലുള്ള സീസിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തിറങ്ങി.
പുതിയ നീക്കത്തിനെതിരെ രംഗത്തുവന്നതിൽ മുന്നിൽ യാഥാസ്ഥിതിക മതവിഭാഗങ്ങളാണ്. യുക്തിരഹിതരും സ്ത്രീവിരുദ്ധവുമാണ് മതപാർട്ടികളുടെ നിലപാടെന്നു പാർലമെന്റ് അംഗവും അസ്ഹർ സർവകലാശാലയിലെ വിശാസ വിഭാഗം പ്രഫസറുമായ ആമിന നസീർ പറഞ്ഞു. സ്ത്രീ പുരുഷന്റെ കൈയിലെ കളിപ്പാട്ടമാകാതിരിക്കാനാണ് നിലവിലുള്ള നിയമത്തിൽ ഭേദഗതി പാർലമെൻ്റ് ചർച്ച ചെയ്യുന്നതെന്നും ആമിന സൂചിപ്പിച്ചു. ഏതുതരം മാറ്റങ്ങളെയും എതിർക്കുന്ന അസ്ഹർ പണ്ഡിതരിൽ ചിലരും ചില മതസംഘടനകളുമാണ് സ്ത്രീകളെ മൊഴിചൊല്ലുന്ന പുരുഷമേധാവിത്വത്തെ സംരക്ഷിച്ചു നിർത്താൻ നിർദാക്ഷിണ്യം രംഗത്തിറങ്ങിയത്.
സർക്കാർ കണക്ക് പ്രകാരം ഈജിപ്തിലെ 40 ശതമാനം പുരുഷന്മാരും അവരുടെ ആദ്യ അഞ്ചു വർഷത്തിനിടയിൽ തന്നെ ദാമ്പത്യം അവസാനിപ്പിക്കുന്നവരാണ്. പ്രതിവർഷം 9 ലക്ഷം പേർ പുതുതായി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രാജ്യത്താണീ ദാമ്പത്യദുര്യോഗം.
ഈജിപ്തിലെ വിവാഹമോചിതകളുടെ എണ്ണം 30 ലക്ഷമാണ്. ഓരോ 6 മിനിറ്റിലും ഒരു വിവാഹമോചനം എന്ന തോതിൽ ഒരു ദിവസം 240 ദമ്പതികൾ വഴിപിരിയാൻ തീരുമാനിക്കുന്ന രാജ്യം. അതായത് ത്വലാഖിന്റെ വർധനയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് മിസ്ർ.
ഇത്തരം സാമൂഹിക സാഹചര്യത്തിൽ വനിതാവകാശ സംഘടനകൾ പുതിയ നീക്കത്തെ നിരുപാധികം പിന്തുണക്കുന്നുണ്ട്. ഇണകൾ ഒന്നിച്ചു ഒരു നിയമ വിദഗ്ധനു മുൻപാകെ മാത്രമേ വിവാഹമോചനം സാധ്യമാകൂ എന്ന് വരുമ്പോൾ വിവാഹമോചന കേസുകൾ കുറയുകയും കുടുംബ ഭദ്രത കൈവരികയും ചെയ്യും.
കുത്തഴിഞ്ഞ വിവാഹമോചന രീതിക്കുമാറ്റം വന്നു , ദമ്പതികൾ ഒന്നിച്ചു ജീവിക്കുന്ന സാഹചര്യം സംജാതമാകാൻ പുതിയ പാർലമെൻറ് ബിൽ ഉപകരിക്കുമെന്നാണ് സ്ത്രീക്ഷേമ സംഘടനകളുടെ പക്ഷം. സ്ത്രീകളെയും കുടുംബ സംവിധാനത്തെയും സഹായിക്കാനുള്ളതാണ് പ്രസിഡണ്ടിന്റെ പുതിയകാൽവയ്‌പ്പെന്ന് വനിതാസംഘടനകൾ വിശേഷിപ്പിക്കുന്നു.
സാക്ഷ്യപ്പെടുത്തിയ കരാറിലാണ് വിവാഹം സാധുവാകുന്നത്. ഇതേപ്രകാരം വിവാഹമോചനവും കാരാറിനു കീഴിൽ കൊണ്ടുവരുന്നതിൽ എന്തു പ്രശ്നമാണുള്ളതെന്നു തലാഖ് ബില്ലിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. ഭർത്താനാവിന്റെ കോപവും ഈർഷ്യയും പത്തിവിടർത്തുന്ന നേരത്തും ' ‘നിന്നെ ഞാൻ മൊഴിചൊല്ലിയെന്നു ' അട്ടഹസിച്ചാലും വിവാഹമോചനമായി. ഇത്തരം മനുഷ്യത്വരഹിത പ്രവണതകൾക്കാണ് പുതിയ ബിൽ കുരുക്കിടുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപ് വിവാഹവും വിവാഹ മോചനവും വാചികമായി മതിയായിരുന്നു. എന്നാൽ വിശ്രുത ഇസ്‌ലാമിക ചിന്താസരണികളെല്ലാം ആധുനിക കാലത്തും വാചിക മൊഴിചൊല്ലൽ ന്യായീകരിക്കുകയാണ്. കുടുബജീവിതം തകരാതിരിക്കാൻ വിവാഹമോചന ബിൽ കൊണ്ടുവരികയല്ല പരിഹാരമെന്നാണ് എതിർക്കുന്നവരുടെ വാദം. ഈജിപ്തിലെ സാമൂഹിക , സാമ്പത്തിക സാഹചര്യങ്ങൾ സുശക്തമാക്കി, കുടുംബങ്ങൾക്ക് അനുകൂല ജീവിത സാഹചര്യം ഒരുക്കുകയാണ് സർക്കാർ പ്രാഥമികമായി ചെയ്യേണ്ടതെന്നും ഇവർ പറയുന്നു. വിവാഹമുക്തയെ ജീവിതത്തിലേക്കു തന്നെ തിരിച്ചുകൊണ്ടുവരാൻ ഭർത്താവിനു അവസരം ലഭിക്കുന്നതാണ് പുതിയ ബിൽ എന്നാണു സീസി പക്ഷം.