ദുബായിക്ക് ഉത്സവാന്തരീക്ഷം പകരുന്ന ഇരുപത്തിരണ്ടാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ(ഡിഎസ്എഫ്) രണ്ടാം പാദത്തിലേയ്ക്ക് കടന്നതോടെ വ്യാപാര മേഖലയിൽ പുത്തനുണർവ്.
പുതു വർഷം ആവേശത്തോടെയാണ് ദുബായിലെ ചില്ലറ വ്യാപാര രംഗം വരവേറ്റത്. ഷോപ്പിങ് മേഖല മാത്രമല്ല, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ മേഖലകളിലും ചലനം ദൃശ്യമായി. ഡിഎസ്എഫ് ആദ്യത്തെ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ഇതിൻ്റെ സൂചനകൾ ലഭിച്ചു. ക്രിസ്മസ്, നവവത്സരം, സ്കൂൾ അവധിക്കാലം എന്നിവ വ്യാപാരത്തിന് ആക്കം കൂട്ടി. വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യമേഖലയുടെയും അകമഴിഞ്ഞ സഹകരണമാണ് ഡിഎസ്എഫ് ഇത്രയും വിജയമായതിന് പിന്നിലെ കാരണമെന്ന് റിട്ടെയിൽ സ്ട്രാറ്റജിക് അലയൻസ് എക്സിക്യുട്ടീവ് ഡയറക്ടർ സഇൗദ് മുഹമ്മദ് മിയാസം അൽ ഫലാസി പറഞ്ഞു. ദുബായിലെ മികച്ച ടൂറിസം കേന്ദ്രമാക്കി നിർത്തുന്നതിന് ഇത് വളരെയേറെ സഹായകമായി.
ദുബായിലെ മാളുകളും ആയിരക്കണക്കിന് റിട്ടെയിൽ ഔട് ലറ്റുകളും ഉയർന്ന വ്യാപാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, കംപ്യുട്ടർ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഫാഷൻ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് 75% ഇളവു വരെ ഡിഎസ്എഫിനോടനുബന്ധിച്ച് പല സ്ഥാപനങ്ങളും നൽകിവരുന്നു. വ്യാപാര കേന്ദ്രങ്ങൾ കൂടാതെ, കാർപറ്റ്, ആർട് ഒയാസിസ്, ഗ്ലോബൽ വില്ലേജ് എന്നീ സ്ഥലങ്ങളിലേയ്ക്ക് കുടുംബങ്ങളുടെ പ്രവാഹമാണ് ഉണ്ടാകുന്നത്.
സ്വർണാഭരണ വിപണ രംഗത്ത് വലിയ മാറ്റമാണ് ഡിഎസ്എഫ് കൊണ്ടുവന്നതെന്ന് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു. മുൻ മാസങ്ങളെ അപേക്ഷിച്ച് ജ്വല്ലറികളിൽ വിൽപന കുത്തനെ വർധിച്ചു. സാധാരണക്കാർക്ക് ഉൾക്കൊള്ളാവുന്ന വില നിലവാരം സ്വർണത്തിലുണ്ടായതും ഇതിന് സഹായകമായി. ഡിഎസ്എഫിൽ പങ്കെടുക്കുന്ന ജ്വല്ലറി ഔട് ലറ്റുകളിൽ പ്രതീക്ഷാപരമായ വളർച്ചയാണ് കൈവരിച്ചത്. പ്രതിദിനം മൂന്ന് പേർ എന്ന നിലയ്ക്ക് ഇൗ വർഷം ആകെ 34 കിലോ ഗ്രാം സ്വർണമാണ് നറുക്കെടുപ്പിലൂടെ സമ്മാനിക്കുന്നത്. തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഇൗ സൗഭാഗ്യം സ്വന്തമാക്കാൻ ആളുകളുടെ തിരക്കാണെന്ന് തൗഹീദ് അബ്ദുല്ല പറഞ്ഞു.
ഹാപ്പി ഷോപ്പിങ്, ഹാപ്പി വിൻ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയിനിലൂടെ ദുബായിലെ 19 ഷോപ്പിങ് മാളുകളിൽ ഉപയോക്താക്കളുടെ തിരക്ക് വർധിച്ചതായി ദുബായ് ഷോപ്പിങ് മാൾസ് ഗ്രൂപ്പ് ചെയർമാൻ മാജിദ് അൽ ഗുറൈർ പറഞ്ഞു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരും ദിവസങ്ങളില്‍ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു. ഇമാർ മാളുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ നാസർ റാഫി പറഞ്ഞു. നിൻജ ടർട്ട്ൽസ് ഷോ അടക്കം കുടുംബത്തിന് ഒന്നടങ്കം ആസ്വദിക്കാവുന്ന ഒട്ടേറെ പരിപാടികളുമായി ഡിഎസ്എഫ് ആഘോഷിക്കുന്ന മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസിന് കീഴിലുള്ള വിവിധ സിറ്റി സെൻ്ററുകൾ, മാൾ ഒാഫ് ദ് എമിറേറ്റ്സ് എന്നിവിടങ്ങൾ സന്ദർശകർക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളാണെന്ന് ഷോപ്പിങ് മാൾസ് പ്രോപ്പർട്ടി മാനേജ്മെൻ്റ് സീനിയർ ഡയറക്ടർ ഫുആദ് മൻസൂർ ഷറഫ് പറഞ്ഞു. 400 ലോക നിലവാരത്തിലുള്ള റിട്ടെയിൽ ഔട് ലറ്റുകളും 75 റസ്റ്ററൻ്റുകളുമുള്ള ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേയ്ക്ക് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നും ഗൾഫിലെ മറ്റു രാജ്യങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചതായി അൽ ഫുത്തൈം ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് ഷോപ്പിങ് മാൾസ് ഡയറക്ടർ സ്റ്റീവൻ ക്ലീവർ പറഞ്ഞു.
പ്രധാന വേദിയായ ഗ്ലോബൽ വില്ലേജിലേയ്ക്ക് എല്ലാ ദിവസവും കുടുംബങ്ങൾ ഒഴുകിയെത്തുന്നു. കൂടാതെ, മറ്റു കേന്ദ്രങ്ങളായ ഷോപ്പിങ് മാളുകൾ, റിട്ടെയിൽ കേന്ദ്രങ്ങൾ, പണമിടപാടു കേന്ദ്രങ്ങൾ, ഹോട്ടലുകള്‍, റസ്റ്ററൻ്റുകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയ സ്ഥലങ്ങങ്ങളിലും തിരക്കനുഭവപ്പെടുന്നു. ഗ്ലോബൽ വില്ലേജിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖ കലാകാരന്മാരെത്തി പരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, സ്വർണവും വിലകൂടിയ കാറുകളും സമ്മാനം നൽകുന്ന നറുക്കെടുപ്പുകളും വൻ ആകർഷണങ്ങളാണ്. ഇതുവരെ നടന്ന നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ വിജയികളായത്.
ദുബായ് വിനോദ സഞ്ചാര വിപണ കേന്ദ്ര(ദുബായ് ടൂറിസം)ത്തിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ്മെൻ്റ് സംഘടിപ്പിക്കുന്ന ഡിസ്എഫ് ഇന്ത്യയിൽ നിന്നടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഷോപ്പിങ് വേദിയാണ്. ഷോപ്പിങ്ങിലൂടെ ജേതാവാകുക എന്ന മുദ്രാവാക്യമാണ് ഡിഎസ്എഫ് മുഴക്കുന്നത്. ഡിസംബർ 26ന് ആരംഭിച്ച ഡിഎസ്എഫ് ഇൗ മാസം 28 ന് സമാപിക്കും.