ദുബായ്: വാഹനം ഓവർ ടേക്ക് ചെയ്യുന്നതിനുള്ള പിഴ കനപ്പിച്ചു ദുബായ് പൊലീസ് . ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒന്നിലധികം കേസുകൾ രേഖപ്പെടുത്തിയാൽ പിഴ ഒൻപതിനായിരം ദിർഹം വരെ ആകുമെന്ന് അധികൃതർ അറിയിച്ചു.
ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു മറ്റുവാഹനങ്ങളെ മറികടക്കുന്ന നിയമ ലംഘനങ്ങൾക്ക് 200 ദിർഹമാണ് നിലവിൽ പിഴശിക്ഷ. ഇവരുടെ വാഹനം ഒരു മാസത്തേക്ക് പൊലീസ് പിടിച്ചെടുക്കും. എന്നാൽ ഇനിമുതൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് നിയമലംഘനങ്ങൾ ഇതേ കേസിൽ രജിസ്റ്റർ ചെയ്താൽ പിഴ 600 ദിർഹമായിരിക്കുമെന്നു ദുബായ് പൊലീസ് ട്രാഫിക് ഡയറക്ടർ ബ്രി. സൈഫ് മുഹയ്യർ അൽ മസ്‌റൂഇ അറിയിച്ചു. നിയമലംഘനം പതിവാക്കിയ ഇവരുടെ വാഹനം 3 മാസത്തേക്കാണ് പിടിച്ചെടുക്കുക. വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെങ്കിൽ പിഴയിനത്തിൽ 9000 ദിർഹം അടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടുകാരിയുടെ വീട്ടിൽ സമയത്ത് എത്താൻ ഒരു അറബ് വനിത മൂന്നു തവണയാണ് വാഹനവുമായി വെട്ടിച്ചു കടന്നത്. ഇത്തരം സാഹചര്യങ്ങളിൽ ചെറിയ തുക പിഴയടച്ചു രക്ഷപ്പെടുന്ന പ്രവണതയ്ക്ക് തടയിടാൻ കൂടിയാണ് പിഴയിൽ പുനഃക്രമീകരണം വരുത്തുന്നത്.
ഈ നിയമലംഘനത്തിനു വാഹനം പിടിച്ചെടുക്കന്നത് സംബന്ധിച്ച് പല ഡ്രൈവര്മാരും ബോധാവാന്മാരല്ല. 200 ദിർഹം പിഴ മാത്രമാണ് ശിക്ഷ എന്ന ഭാവേനയാണ് വാഹനം ഓടിക്കുന്നതെന്നും അൽ മസ്‌റൂഇ സൂചിപ്പിച്ചു. പിടിച്ചെടുക്കുന്നതൊഴിവാകാൻ 3000 ദിർഹം പിഴയായി അധികം കെട്ടണമെന്നാണ് ട്രാഫിക് ചട്ടം.
മഞ്ഞ ലൈനിലൂടെ ഓവർ ടേക്ക് ചെയ്യുന്ന നിയമലംഘനം മുൻവർഷങ്ങളെ അപേക്ഷിച്ചു വർധിച്ചിട്ടുണ്ട്. ഗതാഗത കുരുക്കുണ്ടാകുന്ന സന്ദർഭത്തിലാണ് ഗുരുതരമായ അപകടങ്ങൾക്ക് നിമിത്തമാകുന്ന ഈ നിയമലംഘനം ഡ്രൈവർമാർ ആവർത്തിക്കുന്നത്. ക്യാമറ, നിരീക്ഷണ ഉദ്യോഗസ്ഥർ, സമാർട് സംവിധാനം വഴി പൊതുജനങ്ങൾ എന്നിവയെല്ലാം മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്ന ചിത്രം പകർത്താം . ഏതുവഴി പരാതി ലഭിച്ചാലും നടപടിയെടുക്കാനാണ് അധികൃതരുടെ നീക്കം.