ദുബായ്: സാന്ത്വനവചനങ്ങളുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റ ഓഫീസിൽ നിന്നും വകുപ്പ് തലവന്മാർ തയ്യിൽ കുഞ്ഞിമൊയ്‌തീന്റെ വീട്ടിലെത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ചു വിശ്രമ ജീവിതം നയിക്കാൻ നാട്ടിലെത്തിയ കുഞ്ഞിമൊയ്തീൻ വാഹനം തട്ടിയാണ് മരിച്ചത്.
സൗദിയിൽ ദീർഘകാല പ്രവാസിയായിരുന്ന കുഞ്ഞിമൊയ്തീൻ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിൻറെ സഅബീൽ ഓഫിസിൽ 2001 മുതൽ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു പതിറ്റാണ്ടിലധികം മക്കയിലെ വൈദ്യുതി വകുപ്പിൽ ജോലിചെയ്തശേഷമാണ് മൊയ്തീൻ ദുബായിൽ എത്തുന്നത്.
പതിനാല് വർഷത്തെ സേവനത്തിനു ശേഷം വിശ്രമത്തിനായി നാട്ടിലേക്ക് തിരിച്ചുപോയി. മലപ്പുറം ജില്ലയിലെ വളവന്നൂർ സ്വദേശിയായ മൊയ്തീനെ സമീപ പ്രദേശമായ കടുങ്ങാത്തുകുണ്ടിൽ വച്ചാണ് റോഡുമുറിച്ചു കടക്കെ ഓട്ടോ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതു മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.
കുഞ്ഞിമൊയ്‌തീന്റെ മരണവാർത്ത കൂട്ടുകാരിലും സഅബിൽ ഓഫീസ് അധികൃതരിലും ദുഃഖവും നടുക്കവുമുളവാക്കി. സേവനകാലത്ത് സ്വദേശികളായ മേലുദ്യോഗസ്ഥരുടെയും വിദേശികളായ ജീവനക്കാരുടേയുമെല്ലാം സ്നേഹവും വിശ്വാസവും ആർജിച്ച കുഞ്ഞിമൊയ്തീൻ ജോലിയിൽ ആത്മാർത്ഥതയുടെ ആൾരൂപമായിരുന്നു.
നാട്ടിൽ പോയെങ്കിലും സഅബീൽ ഓഫിസിസിലെ സ്വദേശികൾക്കും ജീവനക്കാർക്കും മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു കുഞ്ഞിമൊയ്തീൻ. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സെക്രട്ടറി മുഹമ്മദ് സുൽത്താൻ മതർ ബിൻ മർഖാൻറെ അനുമതിയോടെ വിവിധ വകുപ്പ് മേധാവികളായ മർവാൻ മർഖാൻ , സൈഫ് അൽഫലാസി , അഹ്മദ് അൽ മരി , കെ പി ഹൈദർ അലി എന്നിവരാണ് കുഞ്ഞി മൊയ്തീന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നാട്ടിലേക്ക് തിരിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സന്ദർശക സംഘത്തെ മുൻകാല പ്രവാസികളും പരിചയക്കാരും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുൻപ് തന്നെ ഇമാറാത്തിൽ നിന്നും സ്‌നേഹദൂതുമായി എത്തുന്ന സ്വദേശി സംഘത്തെ മൊയ്തീൻറെ വീട്ടിലെത്തിക്കാൻ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻറെ നേതൃത്വത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്തിരുന്നു. യു എ ഇ യിൽ ജോലിചെയ്യുന്ന വിദേശികളോടും മലയാളി സമൂഹത്തോടു പ്രത്യേകിച്ചും ദുബായ് ഭരണാധികാരിക്കും സഅബിൽ ഓഫിസ് അധികൃതർക്കുമുള്ള അളവറ്റ അനുകമ്പയുടെയും സഹാനുഭൂതിയുടെയും സ്പർശമാണ് ഓഫിസ് പ്രതിനിധികളുടെ സന്ദർശനമെന്നു ശംസുദ്ധീൻ ബിൻ മുഹ്‌യിദ്ധീൻ അഭിപ്രായപ്പെട്ടു. കുഞ്ഞിമൊയ്തീൻറെ കുടുംബത്തെ സന്ദർശിച്ച ഇവർ ശനിയാഴ്‌ച ദുബായിൽ തിരിച്ചെത്തും