ദുബായ്: വിനോദത്തിനു അനുവദിച്ച സ്ഥലത്ത് പുകവലിക്ക് അനുമതി നൽകിയ കോഫി ഷോപ്പ് നഗരസഭ അടപ്പിച്ചു. ഇതിനു പുറമെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 74 സ്ഥാപങ്ങൾക്ക് പിഴചുമത്തിയതായി അധികൃതർ അറിയിച്ചു.
കോഫീഷോപ്പുകൾക്ക് അനുബന്ധിച്ചു അനുമതി നൽകിയ ഇലക്ട്രോണിക് ഗെയിമുകൾ ഉള്ള പ്ളേ ഏരിയയിലാണ് ആളുകൾക്ക് ശീഷ വലിക്കാൻ കോഫീ ഷോപ് അനുവദിച്ചിരുന്നത്. കഴിഞ്ഞ മാസം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പൂർത്തിയാക്കിയ 200 പരിശോധനകളിലാണ് പൊതു ആരോഗ്യ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിച്ചിരുന്ന കോഫീസ് ഷോപ്പുകൾ കണ്ടെത്തിയത്. ഇന്റർനെറ്റ് കഫെ , കോഫീ ഷോപ്പുകൾ എന്നിവയിൽ ശീഷ ഉപയോഗിക്കുന്നത് അധികൃതർ വിലക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിച്ച 74 കോഫീ ഷോപ്പുകൾക്ക് ചുമത്തിയ പിഴവഴി 1 .22 ലക്ഷം ദിർഹമാണ് നഗരസഭയ്ക്ക് ലഭിച്ചത്.
ഫെഡറൽ പുകയില പ്രതിരോധ നിയമപ്രകാരം കോഫീഷോപ്പുകൾക്ക് പ്രവർത്തിക്കാൻ ആറു മാസത്തെ സാവകാശം നഗരസഭ നൽകിയിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതായി മുനിസിപ്പാലിറ്റി പൊതു ആരോഗ്യ സുരക്ഷാ വകുപ്പ് തലവൻ എഞ്ചിനീയർ റിദ സൽമാൻ അറിയിച്ചു
പുകയില പ്രതിരോധ നിയമം തെറ്റിച്ചു പ്രവർത്തിച്ച എമിറേറ്റിലെ 119 കോഫീ ഷോപ്പുകളുടെ ലൈസൻസ് പുതുക്കരുതെന്ന് സാമ്പത്തിക മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചതായി റിദ സൽമാൻ സൂചിപ്പിച്ചു.
വ്യവസ്ഥകൾക്ക് വിധേയമായാണ് ശീഷ ഉപയോഗിക്കാനുള്ള പെർമിറ്റ് നൽകുന്നത്. ആരാധനാലയങ്ങൾ , വിദ്യഭ്യാസ സ്ഥാപനങ്ങൾ , ക്ലബ്ബ്കൾ , പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ ശീഷകൾ ഉപയോഗിക്കുന്നതിനുള്ള കോഫിഷോപ്പുകൾ അനുവദിക്കുകയില്ല.
18 വയസ്സിനു താഴെയുള്ളവർക്ക് ഇത്തരം ഷോപ്പുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് ചട്ടം. ശീഷ നൽകുന്ന സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തിയാണ് ഉദ്യോഗസ്ഥർ പരിശോധനകൾക്ക് രൂപം നൽകിയത്.