എമിറേറ്റിലെ കടൽത്തീരങ്ങളിൽ ഏറ്ററ്വും വലിയ തിരയിളക്കമാണ് ഈ മാസം ഉണ്ടായതെന്ന് അധികൃതർ. വടക്കൻ സീസൺ കാറ്റെന്നു വിശേഷിപ്പിക്കുന്ന കടൽക്കാറ്റ് വൻതിരയിളക്കം സൃഷ്ടിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ പത്തു വര്ഷങ്ങൾക്കുള്ളിൽ സാക്ഷ്യം വഹിക്കാത്ത കടൽക്കാറ്റും തിരമാലകളുടെ ഉയർച്ചയുമാണ് ഫെബ്രുവരിയിൽ ഉണ്ടായതെന്നു ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി വകുപ്പ് മേധാവി അൽയാ അബ്ദുറഹീം അൽഹർമൂദി അറിയിച്ചു. ആഴക്കടിലിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങി. ശക്തമായ കാറ്റിൽ ജലനിരപ്പ് ഉയർന്നത് നഗരസഭ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം മൂന്നാം തിയതി വെള്ളിയാഴ്ചയാണ് തിരമാലകളുടെ ഉയർന്നു പൊങ്ങുകയും കടൽകാറ്റിനു ശക്തി കൂടുകയും ചെയ്തത്. ഇതു കഴിഞ്ഞ പത്തുവര്ഷങ്ങളിൽ ആദ്യമാണെന്ന് അൽഹർമൂദി സൂചിപ്പിച്ചു.
കടലിൽ തിരയിളക്കം കൂടുകയും നീന്താൻ സുരക്ഷിതം അല്ലെന്നും വ്യക്തമായാൽ കടൽത്തീരങ്ങൾ നഗരസഭ അടച്ചിടും. കടൽ പ്രക്ഷുബ്ധ മാണെന്ന് ബോധ്യപ്പെട്ടാൽ മുന്നറിയിപ്പായി ചുവന്ന കൊടി കടൽത്തീരത്ത് നാട്ടുകയാണ് ചെയ്യന്നത്. കടലിന്റെ അവസ്ഥാന്തരങ്ങൾ മുൻകൂട്ടി അറിയാൻ www.dubaicoast.ae വെബ്‌സെറ്റിൽ രജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങളോടു അൽ ഹർമൂദി അഭ്യർത്ഥിച്ചു.