ദുബായ് : ദുരിതമനുഭവിക്കുന്ന സിറിയൻ അഭയാർഥികൾക്ക് പിന്തുണയുമായി സൗദി യുവതി ദുബായ് ക്രീക്ക്–വാട്ടർ കനാൽ നീന്തിക്കടന്നു. 24 കിലോമീറ്റര്‍ നീളമുള്ള ദുബായ് ക്രീക്ക്– വാട്ടര്‍ കനാല്‍ നീന്തി കടന്നാണ് ദന്ത ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ: മറിയം സാലിഹ് ബിന്‍ ലാദന്‍ ചരിത്ര നേട്ടം കുറിച്ചത്. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ദുബായ് മരിടൈം സിറ്റി അതോറിറ്റി, ദുബായ് പൊലിസ്, മറൈന്‍ റസ്‌ക്യൂ ടീം എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയായിരുന്നു ശ്രദ്ധേയമായ പരിപാടി. ഒമ്പത് മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് ഡോ.മറിയം ഈ നേട്ടം സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ദുബായ് വാട്ടര്‍ കനാല്‍ ഒരാള്‍ നീന്തി കീഴടക്കുന്നത്. സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് സ്‌പോര്‍ട്‌സ് അതോറിറ്റി നടത്തിയ പരിപാടിയുടെ തുടര്‍ച്ചയായാണ് ദുബായ് വാട്ടര്‍ കനാല്‍ നീന്തിക്കയറിയതെന്ന് അധികൃതർ പറഞ്ഞു.