ദോഹ : അക്കൗണ്ടില്‍ മതിയായ പണമില്ലാതെ ചെക്കുകള്‍ മടങ്ങുന്നതുമൂലമുള്ള കേസുകള്‍ ഖത്തറില്‍ കൂടിവരുന്നു. നിലവിലുള്ള കേസുകളില്‍ 70 ശതമാനവും വണ്ടിച്ചെക്കുകള്‍ സംബന്ധിച്ചുള്ളതാണ്. ഇപ്പോള്‍ 20,000-ല്‍ ഏറെ ചെക്കുകേസുകളാണ് ഖത്തറിലെ വിവിധ കോടതികളിലായുള്ളത്. പ്രതിദിനം 30 മുതല്‍ 150 ചെക്കുകേസുകളാണ് കോടതിയിലെത്തുന്നത്.
ഒരു വര്‍ഷം 15,000 കേസുകള്‍. ഇതിനൊപ്പം വിചാരണ കോടതിവിധിക്കെതിരേയുള്ള അപ്പീലുകള്‍ കൂടി പരിഗണിച്ചാല്‍ ഇത് 20,000 ആകുമെന്നും പ്രമുഖ അഭിഭാഷകനായ ഹവാസ് അല്‍ ഷമ്മാരി പറഞ്ഞു.ചെക്കുകേസുകള്‍ കൂടിവരുന്നത് രാജ്യത്തിനും സമ്പദ്‌വ്യവസ്‌ഥയ്‌ക്കും ദോഷകരമാണെന്ന് ഷമ്മാരി പറഞ്ഞു. ജനസംഖ്യ കൂടുന്നത് കേസുകള്‍ കൂടാന്‍ കാരണം. കേസുകള്‍ കൂടുന്നതിനാല്‍ നീതിന്യായ സൗകര്യങ്ങള്‍ കൂട്ടണമെന്നും ജഡ്‌ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ അക്കൗണ്ടില്‍ മതിയായ തുക ബാക്കിയുണ്ടോ എന്നു പരിശോധിക്കാതെ ആളുകള്‍ ചെക്ക് നല്‍കുന്നതാണ് കേസുകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമെന്ന് ക്യുഐസിസിസിഎ(ഖത്തര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കണ്‍സീലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍) ബോര്‍ഡ് അംഗം ഷെയ്‌ഖ് താനി ബിന്‍ അലി സൗദ് അല്‍താനി പറഞ്ഞു. ചെക്കുകള്‍ പണം കൈമാറുന്നതിനുള്ള ഉപാധികളില്‍ ഒന്നുമാത്രമാണ്.
അല്ലാതെ പണം ലഭ്യമാകുമെന്ന ഒരു ഉറപ്പും ചെക്ക് നല്‍കുന്നില്ല. വാടക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചെക്കുകേസുകളേറെയും കോടതിയിലെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെക്കുകേസുകള്‍ കുറയ്‌ക്കാനും ബാങ്കിങ് സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താനും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഷെയ്‌ഖ് താനി ബിന്‍ അലി സൗദ് അല്‍താനി പറഞ്ഞു.