അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരിപ്പിച്ച അരാജകവാദിയുടെ അപകടമരണം മികച്ച നാടകമായും അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ചിരി രണ്ടാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു. യുവകലാ സാഹിതി അബുദാബി അവതരിപ്പിച്ച മാക്‌സിം ഗോര്‍ക്കിയുടെ അമ്മയ്ക്കാണ് മൂന്നാം സ്ഥാനം.
അരാജകവാദിയുടെ അപകടമരണം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ക്കാവായിരുന്നു മികച്ച സംവിധായകനായും ഇതേ നാടകത്തില്‍ കിറുക്കനെ അവിസ്മരണീയമാക്കിയ അഷറഫ് കിരാലൂരിനെ നടനായും അമ്മയില്‍ അമ്മയെ ജീവസ്സുറ്റതാക്കിയ ദേവി അനിലിനെ നടിയായും പെരുങ്കൊല്ലനില്‍ മാണിക്യത്തെ തന്‍മയത്തത്തോടുകൂടി അവതരിപ്പിച്ച ദില്‍ഷ നിനേഷിനെ മികച്ച ബാലതാരമായും തിരഞ്ഞെടുത്തു. യുഎഇയില്‍ നിന്നുള്ള നിന്നുള്ള മികച്ച സംവിധായകൻ അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ദ് ട്രയല്‍ എന്ന നാടകത്തിന്റെ സംവിധായകൻ സാജിദ് കൊടിഞ്ഞി.
മികച്ച രണ്ടാമത്തെ നടനായി ചിരിയിലൂടെ ചാര്‍ളി ചാപ്ലിന് ജീവന്‍ പകര്‍ന്ന പ്രകാശ് തച്ചങ്ങാടും മാസ് അബുദാബി അവതരിപ്പിച്ച അദ്രികന്യയില്‍ അദ്രിയായി വേഷമിട്ട അനന്തലക്ഷ്മി ഷെരീഫും രണ്ടാമത്തെ ബാലതാരമായി അദ്രികന്യയില്‍ അദ്രിയുടെ ബാല്യകാലം അവതരിപ്പിച്ച ശ്രേയ ഗോപാലും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു അവാർഡുകൾ: പ്രകാശവിതാനം– മഞ്ജുളന്‍(അദ്രികന്യ), രംഗ സജ്ജീകരണം–വിനു കാഞ്ഞങ്ങാട് (അദ്രികന്യ), ചമയം– ക്ലിന്റ് പവിത്രന്‍ (അദ്രികന്യ), പശ്ചാത്തലസംഗീതം– അനു രമേശ്(അദ്രികന്യ). ഭഗ്‌നഭവനം, ലൈറ്റ്‌സ് ഔട്ട് എന്നീ നാടകങ്ങളിലെ പ്രകാശ വിതാനത്തിന് രവി പട്ടേനയ്ക്ക് ജൂറിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
നാടകോത്സവത്തിൻ്റെ ഭാഗമായി യുഎഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ സമീര്‍ ബാബു രചിച്ച കുട സമ്മാനര്‍ഹമായി. സേതുമാധവന്റെ സ്വാഭാവികമായ ചില മരണങ്ങള്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനര്‍ഹമായി. വര്‍ത്തമാന കാല സാമൂഹികാവസ്ഥകളോട് സാര്‍ഥകമായി പ്രതികരിക്കുകയും ഒരു സമ്പൂര്‍ണ നാടകമായി പ്രേക്ഷക പങ്കാളിത്തത്തോടെ അരങ്ങിലെത്തിക്കുകയും ചെയ്തതിനാണ് അരാജകവാദിയുടെ അപകടമരണം മികച്ച നാടകമായി തിരഞ്ഞെടുത്തതെന്ന് വിധികര്‍ത്തക്കളായ ഡോ.ഷിബു കൊട്ടാരത്തിലും ജയസൂര്യയും പറഞ്ഞു.
ഇറ്റാലിയന്‍ നാടകകൃത്തും അഭിനേതാവുമായ ദാരിയോ ഫോയെ നൊബേല്‍ പുരസ്കാരത്തിനർഹനാക്കിയ അരാജകവാദിയുടെ അപകടമരണം അടിസ്ഥാനമാക്കിയുള്ള നാടകം ജയിലറകളില്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന നിരപരാധികളായ പതിനായിരങ്ങളുടെ അവസ്ഥ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യമായി അരങ്ങിലെത്തിച്ചു. വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിനെ അരങ്ങിന്റെ സാങ്കേതികത്തികവോടെയുള്ള
സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ രംഗാവതരണത്തിനായിരുന്നു ജൊനോ ജോസഫിന്റെ സംവിധാനത്തില്‍ അരങ്ങേറിയ ചിരിയെ നേട്ടത്തിനർഹമാക്കിയത്.
ഭരത് മുരളി നാടകോത്സവത്തില്‍ ഇത് നാലാം തവണയാണ് മികച്ച സംവിധായകനായി സാജിദ് കൊടിഞ്ഞി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി മത്സരരംഗത്തുണ്ടായിരുന്ന 12 നാടകങ്ങളില്‍ യുഎഇയില്‍ നിന്ന് അഞ്ച് സംവിധായകരുടെ നാടകങ്ങൾ മാറ്റുരച്ചു.
സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വിധികര്‍ത്താക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യുഎഇ എക്‌സ്‌ചേഞ്ച് ഇവൻ്റ്സ് വിഭാഗം തലവൻ വിനോദ് നമ്പ്യാര്‍, സൂരജ്, എം.കെ.സജീവ്, ജനറല്‍ സെക്രട്ടറി ടി. കെ. മനോജ്, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ എന്നിവർ പ്രസംഗിച്ചു.