അജ്മാൻ: കാശില്ലാത്തവർ വിശന്നാൽ വിഷമിക്കേണ്ടതില്ല, അജ്മാനിലെ കോർണിഷിൽ കെട്ടിയുണ്ടാക്കിയ പെട്ടിക്കടയ്ക്കു മുന്നിൽ നിന്നാൽ മതി . ഭക്ഷണം നിങ്ങൾക്ക് ലഭിക്കും. നന്മയുടെ ഈ കൂടൊരുക്കിയിരിക്കുന്നത് അറബ് വംശജനായ കച്ചവടക്കാരനാണ്.
പ്രതിദിനം 350 പേർ വിശപ്പടക്കി പോകുന്ന സദ്കർകർമം ചെയ്യുന്ന വ്യക്തിയുടെ പേരും ഊരും അന്വേഷിച്ചാൽ നിങ്ങൾക്ക് ലഭിക്കില്ല. കാരണം ഒരു മാധ്യമ പ്രവർത്തകനു മുന്നിലും പേരുവിവരങ്ങൾ പരസ്യപ്പെടുത്തി പുണ്യത്തിൻറെ പ്രതിഫലം നഷ്ടപ്പെടുത്താൻ അദ്ദേഹം ഒരുക്കമല്ല. 'വെൽ വിഷർ ' എന്ന് പേരിട്ടാണ് ആവശ്യക്കാർക്ക് സൗജ്യന്യ ഭക്ഷ്യവിതരണം.
1999 ൽ ആണ് അറബിനാട്ടിൽ നിന്നും ഇദ്ദേഹം ബിരുദവും നേടി നന്മയുടെ നാടായ യു എ ഇയിൽ എത്തുന്നത്. ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി പ്രവാസം തുടങ്ങി. പത്തുവർഷത്തെ ജോലിക്കു ശേഷം സ്വയം സംരംഭകനാകാൻ തീരുമാനിച്ചു സ്വകാര്യ സ്ഥാപനം തുടങ്ങി. രണ്ടുവർഷം മുൻപ് അജ്‌മാൻ കടൽത്തീരത്ത് ഒരു റസ്റ്ററന്റ് തുറന്നു. അപ്പോഴാണ് പണമില്ലാത്തവരും ഭക്ഷണത്തിനായി പുറത്തു നിൽക്കുന്നുണ്ടെന്ന സത്യം അദ്ദേഹം തിരിച്ചറിയുന്നത്. അഭിമാനബോധമുള്ളതിനാൽ അവർ റസ്റ്ററന്റിലേക്ക് കടക്കുകയില്ല . കടക്കുപുറത്ത് അറച്ചുനിൽക്കും. ആളൊഴിഞ്ഞ സമയത്തു ലജ്ജയോടെ എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെടും. ഈ ദയനീയ കാഴ്‌ച കടയുടമയുടെ ഉള്ളിലൊരു ഉൾവിളിയുണ്ടാക്കി.
കച്ചവടം മുന്നോട്ട് കൊണ്ടുപോവുകയും പാവങ്ങൾക്ക് വിശപ്പടക്കാൻ കഴിയുകയും വേണം. ഇതുരണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ സ്ഥാപനത്തിന്റെ സമീപത്ത് ഒരു പെട്ടിക്കടയൊരുക്കി. ഒരു ഫ്രിഡ്ജും മൈക്രോ ഓവനും അതിൽ വച്ചു . ആവശ്യമുള്ള ഭക്ഷണം മാത്രമല്ല ഒരു ബോർഡും സ്ഥാപിച്ചു. ' കാശില്ലാത്തവനു സൗജന്യം.’ മടിച്ചു നിൽക്കാതെ വരിയിൽ നിൽക്കാൻ ഫൂഡ്ബോർഡ് ആളുകൾക്ക് പ്രേരണയായി.
ആദ്യദിനങ്ങളിൽ പത്തുപേരാണ് ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. ക്രമേണ ആളുകളുടെ എണ്ണം കൂടി, ഇപ്പോൾ 350 പേർ വിശപ്പടക്കുന്നു . പലതരം ജ്യൂസുകൾ , കുടിവെള്ളം എന്നിവയ്ക്ക് പുറമേ ബിരിയാണിയും വച്ച് ഇദ്ദേഹം പാവങ്ങളെ ഉദാരതയോടെ ഊട്ടുകയാണ് . ഭക്ഷണം കഴിക്കാനെത്തുന്നവരിൽ കൂടുതലും സാധാരണ തൊഴിലാളികളും തൊഴിലന്വേഷകരുമാണ് . നിർമാണ മേഖലയിലെ പല തൊഴിലാളികൾക്കും ആശ്രയമാണീ പെട്ടിക്കട.
പേര് പ്രസിദ്ധപ്പെടുത്തരുതെന്ന 'സത്യവാങ് ' വാങ്ങിയാണ് അദ്ദേഹം ഈ ജീവകാര്യണ്യ പ്രവൃത്തിയിലേക്ക് ചുവടുവച്ച കാലം വയ്ക്കുന്നത്. ' പുണ്യകർമത്തിനു അവസരം നൽകിയ ദൈവത്തെ സ്തുതിക്കുന്നു. അജ്മാനിലെ കോർണീഷിൽ കച്ചവടം തുടങ്ങിയ സമയത്തു തന്നെ പണമില്ലാത്തതിനാൽ വിശപ്പ് അമർത്തി ആളുകൾ പടിവാതിൽക്കൽ നിൽക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി. സമീപത്തെ കുറച്ചു സ്ഥലം വാടകയ്ക്ക് എടുത്താണ് ഇവർക്കായി സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത്. സ്ഥാപനത്തിൽ വിൽക്കുന്ന അതേ വിഭവങ്ങൾ തന്നെയാണ് വിതരണം ചെയ്യുന്നത്. എൻറെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സ്ഥാപനത്തിലേക്കും സൗജന്യവിതരണ 'സ്ഥാപനത്തിലേക്കുമുള്ള ഭക്ഷണം പാചകം ചെയ്യുന്നന്നത്.
സാധുക്കളെ ഭക്ഷിപ്പിക്കുന്ന ഈ ദൗത്യം മൂലം യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല , കച്ചവടമോ ലാഭവിഹിതമോ കുറഞ്ഞിട്ടില്ല, സ്ഥാപനത്തിൽ വിഭവങ്ങളുടെ ദൗർലഭ്യം ഉണ്ടായിട്ടില്ല , കൊടുക്കുംതോറും കൂടുതൽ അനുഗ്രഹം ഉണ്ടാക്കുകയാണ് ചെയ്‌തുവെന്നാണ് സകല വ്യപാരികൾക്കും മാതൃകയായ ഈ മനുഷ്യൻ മനസ്സ് തുറക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനു പണം തികയാത്തവർ , മരുന്നിനും ചികിൽസയ്ക്കും പണം വേണ്ടവർ , ജീവിത പ്രയാസങ്ങളിൽ പൊറുതിമുട്ടുന്നവർ എല്ലാം സൗജന്യ ഭക്ഷണം കഴിച്ചു ആ പണം മറ്റു അടിസ്ഥാന ആവശ്യങ്ങൾക്ക് മാറ്റിവയ്ക്കുന്നു. ഭക്ഷണം പാർസൽ ചെയ്തു സ്ഥാപനത്തിലെ ജീവനക്കാർ വഴി ചില കുടുംബങ്ങളിലേക്ക് എത്തിക്കാനും ആലോചിക്കുന്നുണ്ട്. ദൈവകൃപ മാത്രമാണ് ഈ കർമ്മങ്ങളിലൂടെ ആർദ്രഹൃദയനായ അറബ് പൗരൻ ആഗ്രഹിക്കുന്നത്.
മരനിർമിത സ്തൂപത്തിനു മുന്പിൽ നീണ്ട മനുഷ്യനിര കാണുന്ന വിനോദ സഞ്ചാരികൾ ചോദിക്കും 'ഇവിടയെന്താണ് '? എന്നു കൗതുക പൂർവം ചോദിക്കും. സൗജന്യ ഭക്ഷണ വിതരണത്തിനുള്ള ക്യൂ ആണെന്ന് കേൾക്കുമ്പോൾ അവരും ദാതാവിനു വേണ്ടി പ്രാര്ഥിച്ചാണ് പോകുക.
പെട്ടിക്കടയ്ക്കു പുറത്തു രണ്ട് വേദ വചനങ്ങൾ എഴുതിവച്ചിരിക്കുന്നു . അതിങ്ങനെ വായിക്കാം ‘ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. ദാനം ചെയ്യുന്നവർ പറയും, ദൈവപ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’