അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിലെ യുഎഇ സ്ഥാനപതിജുമാ മുഹമ്മദ് അബ്ദുല്ല അല്‍ കഅബി മരിച്ചു. രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്ത അൽ കഅബിയുടെ മരണത്തിൽ ആഭ്യന്തര മന്ത്രാലയം അനുശോചിച്ചു.
കഴിഞ്ഞ മാസം 10ന് നടന്ന ബോംബ് സ്ഫോടനത്തിൽ അഞ്ചു യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിനു നടുക്കമായി. വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കപ്പെട്ട മുഹമ്മദ് അലി സൈനല്‍ അല്‍ ബസ്താകി, അബ്ദുല്ല മുഹമ്മദ് ഈസാ ഒബൈദ് അല്‍ കാബി, അഹമ്മദ് റാഷിദ് സാലിം അലി അല്‍ മസ്‌റൂയി, അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹാമിദ് സുല്‍ത്താന്‍ അബ്ദുല്ല ബ്രാഹിം അല്‍ ഹമ്മാദി എന്നിവരാണു കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍ ഗവര്‍ണര്‍ ഹുമയൂണ്‍ അസീസ് സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.
സകാണ്ഡഹാറില്‍ ഗവര്‍ണറുടെ വസതിയില്‍ നടന്ന രണ്ടു സ്‌ഫോടനങ്ങളില്‍ ചുരുങ്ങിയത് ഏഴുപേരെങ്കിലും കൊല്ലപ്പെടുകയും 18 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഗവര്‍ണര്‍ ഹുമയൂണ്‍ അസീസിയുമായി യുഎഇ സ്ഥാനപതി ജുമാ അല്‍ കഅബിയുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു സംഭവം. സോഫയ്ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്. യുഎഇ സഹായത്തോടെ നിര്‍മിക്കുന്ന ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനാഥാലയത്തിന്റെ ശിലാസ്ഥാപനം നടത്താനും കര്‍ദാന്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനുമാണ് യുഎഇ സ്ഥാനപതി കാണ്ഡഹാറില്‍ എത്തിയത്.
സംഭവത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ശക്തമായി അപലപിച്ചിരുന്നു.