അബുദാബി: സാമ്പത്തിക നിക്ഷേപത്തിൻ്റെ പേരിൽ അനധികൃതമായി പണ സമാഹരണം നടത്തുന്നവരെ കുറിച്ചു വിവരം നൽകണമെന്ന് തലസ്ഥാന പൊലീസിൻറെ അറിയിപ്പ്. അധികൃതരുടെ അനുമതിയില്ലാതെ നടത്തുന്ന നിക്ഷേപ പദ്ധതികൾ പങ്കാളികളാകരുതെന്നും നിയമ, സുരക്ഷമേഖലകളിലെ വിദഗ്ധർ ജനങ്ങളെ ഓർമിപ്പിച്ചു.
അതിവേഗത്തിൽ പണം നേടാമെന്ന വ്യാമോഹമാണ് പുതിയ കാർ നിക്ഷേപ കെണിയിൽ കുടുങ്ങിയതിനു പിന്നിലെന്ന് അബുദാബിയിൽ 43 ആളുകളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് അധികൃതർ അഭിപ്രായപ്പെട്ടു. മുൻപുണ്ടായ സാമ്പത്തിക തട്ടിപ്പുകൾ എളുപ്പത്തിൽ മറക്കുകയും പുതിയതിനു തലവച്ചു കൊടുക്കുകയുമാണ് പലരും ചെയ്തത്. അനിവാര്യമായ നിയമാവബോധത്തിൻറെ അഭാവവും പണം നിക്ഷപിച്ചു കുടങ്ങുന്നതിനു കാരണമായതായി അധികൃതർ സൂചിപ്പിച്ചു.
ഔദ്യോഗിക കേന്ദ്രങ്ങളിലിൽ നിന്നുള്ള വ്യക്തമായ രേഖലയിലില്ലാത്ത നിക്ഷേപ സംരംഭങ്ങളിൽ ആരെങ്കിലും പണം മുടക്കുന്നുണ്ടെങ്കിൽ ഉടനെ അതവസാനിപ്പിച്ചു പൊലീസിൽ വിവരം നൽകുകയാണ് വേണ്ടത്. കുറഞ്ഞ കാലപരിധിക്കുള്ളിൽ വൻതുക ലാഭവിഹിതമായി തിരിച്ചുലഭിക്കുമെന്ന മോഹിപ്പിക്കുന്ന വാഗ്‌ദാനങ്ങളിൽ വീണവരാണ് പുതിയ തട്ടിപ്പിലും അകപ്പെട്ടത്.
ജനങ്ങളുടെ പണം അപഹരിക്കാൻ രംഗത്തിറങ്ങിയവർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ സി ഐ ഡി ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയതായി അബുദാബി പൊലീസ് മേധാവി മേജർ മക്തൂം അലി അൽ ശരീഫി അറിയിച്ചു. നിയമത്തിൻറെ പിടിയിൽ നിന്നും വഴുതിമാറാൻ കഴിയാത്തവിധത്തിൽലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. പണം മുടക്കുന്നതിനു മുൻപ് നിക്ഷേപ നടത്തിപ്പുകാരെ സംബന്ധിച്ച് സമഗ്രമായി അന്വേഷിച്ചു സുതാര്യതതും സുരക്ഷിതത്ത്വവും ഉറപ്പാക്കേണ്ടത് നിക്ഷേപകരുടെ ബാധ്യതയാണെന്ന് അൽശരീഫി ഓർമിപ്പിച്ചു.
വ്യാജ പണസമാഹരണം ദേശീയ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്നം കൂടിയാണ്. നിയമപരമായ എല്ലാ വിധ മാനദണ്ഡങ്ങളും മറികടന്നുള്ള ഭാവനാത്മകമായ വരുമാനമാണ് പ്രതികൾ ഇരകൾക്ക് നൽകിയിരുന്നത്. നിക്ഷേപ സംരംഭങ്ങളുടെ മേൽനോട്ടം സെൻട്രൽ ബാങ്കിന്റെ പരിധിയിൽ വരുന്നതാണ് .
മുൻകാല തട്ടിപ്പ് കേസുകൾ
2008 ൽ ദുബായിൽ അൽബൂം നിക്ഷേപക തട്ടിപ്പിൽ 3900 പേരാണ് പരാതിയുമായെത്തിയത്. 90 കോടിയിൽ അധികം ദിര്ഹം നഷ്ട്പെട്ടതായി ഇവർ പരാതിപെട്ടിരുന്നു. ഇതേവർഷം ഏപ്രിലിൽ അബുദാബിയിൽ വ്യാജ നിക്ഷേപ പദ്ധതിൽ പണമിട്ട് കുടിങ്ങിയ 2500 പേരുടെ പരാതി പൊലീസിന് ലഭിച്ചു. 40 കോടി ദിർഹമാണ് ഇവർ നൽകിയിരുന്നത്.
മെയ് മാസത്തിൽ അൽ ഐനിൽ വച്ച് അഞ്ചു അറബ് പൗരന്മാരെ നിക്ഷേപക തട്ടിപ്പിൽ അറസ്റ്റ് ചെയ്തു. രണ്ടു മാസത്തിനിടെ മൂന്നുകേസുകൾ അൽഐനിൽ രജിസ്റ്റര് ചെയ്തതായാണ് പൊലീസ് രേഖകൾ. സെപ്റ്റംബറിൽ ഒരു സുഡാൻ വംശജനും സ്വദേശിയും ഒന്നിച്ചുള്ള തട്ടിപ്പിൽ ഇരയായത് 1300 പേരായിരുന്നു. 32 കോടി ദിർഹമാണ് ഈ തട്ടിപ്പിലെ തുക കണക്കാക്കിയത്.
2010 ജൂലായിൽ അബുദാബിയിൽ നിന്നും റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ തട്ടിപ്ാണ് പുറത്തുവന്നത്. 325 പേർക്ക് പണം നഷ്ടപെട്ട ഈ കേസിൽ ഒരു സ്വദേശിയായിരുന്നു പ്രതി. 10 .2 കോടിയാണ് ഈ കേസിൽ ഇരകൾ ആവശ്യപ്പെട്ടത്.
നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിമാസം 200 ശതമാനം ലാഭം നൽകുമെന്ന് വ്യാമോഹിപ്പിച്ചാണ് 2011 ഒക്ടോബറിൽ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിന്റെ ചുരുളഴിഞ്ഞത്. വിശ്വാസം നേടാൻ ബാങ്ക് ചെക്ക് നൽകിയതിനാൽ ആർക്കും സംശയം തോന്നിയില്ല എന്നത് ഈ കേസിൻറെ പ്രത്യേകതയായിരുന്നു. 28 ലക്ഷമാണ് ഇതിലൂടെ സ്വരൂപിക്കാൻ പ്രതികൾക്കായത്.
2014 ഓഗസ്റ്റിൽ മറ്റൊരു കേസ് തലപൊക്കി . ആഡംബര കാറുകൾ വാങ്ങി വാടകയ്ക്ക് നൽകുന്ന മേഖലയാണ് തട്ടിപ്പിനായ് തിരഞ്ഞെടുത്തിരുന്നത്. ഒരു ഗൾഫ് പൗരൻ പ്രതിയായ കേസിൽ ഒന്നര കോടിയുടേതായിരുന്നു തട്ടിപ്പ്. ഭാവിയിൽ വൻ നിക്ഷേപ പദ്ധതി വരുന്നതായി നിക്ഷേപകരെ ബോധ്യപെടുത്തിയത് പണം കിട്ടാൻ പ്രതിക്ക് എളുപ്പ മാർഗമായി.
ഈ വര്ഷം ദുബായ് അൽബർഷ പോലീസ് സ്റ്റേഷനിൽ ഒരു സാമ്പത്തിക തട്ടിപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഏഷ്യൻ രാജ്യക്കാരനായ നിക്ഷേപകനാണ് ഇലക്ട്രോണിക് മേഖലയിൽ നിക്ഷേപം എന്ന പേരിൽ ആളുകളിൽ നിന്നും പണം സമാഹരിച്ച കേസിൽ പിടിയിലായത്.
തലസ്ഥാന പൊലീസ് പുറത്തുകൊണ്ടുവന്ന പുതിയ കാർ നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ 400 പരാതികളാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതി നൽകുമെന്നാണ് കരുതുന്നത്. തട്ടിപ്പിന് ഇരയായവരിൽ ചിലർ സ്വദേശങ്ങളിലാണ്. 130 കോടി ദിർഹം തട്ടിയെടുത്തൂവെന്നാണ് ആദ്യഘട്ടത്തിൽ ലഭിച്ച പരാതി.