അബുദാബി: വാഹനങ്ങളിൽ ഭക്ഷണം വിൽക്കാൻ പെർമിറ്റുകൾ നൽകുമെന്ന് ട്രാൻസാഡ് അധികൃതർ. എമിറേറ്റിലെ നിശ്ചിത സ്ഥലങ്ങളിൽ മാത്രമായിരിക്കും അനുമതി. ആദ്യമായാണ് ഇത്തരം പെർമിറ്റുകൾ നൽകുന്നതെന്നെന്നു ട്രാൻസാഡിനു കീഴിലുള്ള 'മവാഖിഫ് ' അധികൃതർ അറിയിച്ചു.
പൊതുമേഖലയിലെയും സ്വാകാര്യ മേഖലയിലെയും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ വാഹന ഭക്ഷണ വിതരണ സംരംഭം ആരംഭിക്കുന്നതെന്ന് മവാഖിഫ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ മുഹൈരി പറഞ്ഞു. കടൽത്തീരങ്ങൾ, സഅദിയാത് ദ്വീപ് , അബുദാബി - ദുബായ് റോഡ് , അൽ ഫലാഹ് മേഖല, അൽ ഖറം കോർണീഷ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും വിനോദ സഞ്ചാര മേഖലകളിലുമാണ് ഭക്ഷ്യവസ്തുക്കൾ വാഹനത്തിൽ വിതരണം ചെയ്യാനുള്ള പെർമിറ്റ് നൽകുന്നത്.
വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും നിലാവാരമുള്ളതും സുരക്ഷിതവുമായ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കാൻ പുതിയ നടപടി സാഹയാകമാകുമെന്നു മുഹമ്മദ് സൂചിപ്പിച്ചു.ആരോഗ്യ, പരിസ്ഥിതി മാർഗ നിർദേശങ്ങൾ പാലിക്കുന്ന വാഹനയുടമകൾക്കാണ് പെർമിറ്റ് നൽകുക. സമൂഹത്തിന്റെ പൊതു ആരോഗ്യ സുരക്ഷയും പരമപ്രധാനമാണ്. കമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും നിക്ഷേപം നടത്താൻ സാധിക്കുന്ന സംരഭത്തിനാണ് മവാഖിഫ് തുടക്കമിടുന്നത്. എമിറേറ്റിന്റെ മർമപ്രധാനമായ മേഖലകളിലെ വ്യാപാരത്തിനാണ് അനുമതി നൽകുക.
മവാഖിഫിന്റെ മാർഗനിർദേശങ്ങൾക്ക് വിധേയമായി ഭക്ഷ്യ വിതരണം നടത്താൻ താല്പര്യമുള്ളവർക്ക് നിശ്ചിത മേഖലയിൽ മവാഖിഫ് അംഗീകരിച്ച വാഹനം ഉണ്ടായിരിക്കണം. വ്യക്തികൾക്കോ സ്ഥാപന ങ്ങൾക്കോ മാർഗ്ഗതടസ്സം സൃഷ്ടിക്കാത്ത വിധത്തിലായിരിക്കണം വിതരണം. പെർമിറ്റ് ലഭിക്കുന്നതിന്റെ മുന്നോടിയായി സാമ്പത്തിക മന്ത്രാലയം , പൊലീസ് , അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നും പ്രത്യേക പ്രാഥമിക പെർമിറ്റ് വാങ്ങണം. ഭക്ഷ്യവിതരണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂരേഖ അബുദാബി പൊലീസിൽ നിന്നും അംഗീകരിക്കണം. ഭക്ഷ്യ വിതരണ വാഹനത്തിന്റെ സാങ്കേതിക പരിശോധനയും പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. ഒന്നിലധികം വാഹങ്ങൾ ഉണ്ടെങ്കിൽ ഓരോ വാഹനത്തിനും വെവ്വേറെ ലൈസൻസ് നിർബന്ധമാണ് .
ഏതു സ്ഥാപനത്തിന്റേതാണ് വാഹനം എന്ന് വ്യക്തത വരാൻ വാഹനത്തിൽ കാലാവധിയുള്ള ലൈസൻസ് പതിച്ചിരിക്കണം. വാഹനം സംബന്ധിച്ച് പരാതിയുള്ളവർക്ക് ബന്ധപ്പെടാനുള്ള നമ്പറും വാഹനത്തിൽ ഉണ്ടായിരിക്കണം. ഏതു സ്ഥലത്താണോ വാഹനം പാർക്ക് ചെയ്യന്നത് ആ സ്ഥലത്തിന്റെ ഉടമയുടെ സമ്മതപത്രവും പെർമിറ്റ് ലഭിക്കാൻ നിർബന്ധമാണ് .
മദ്യമല്ലാത്ത പാനീയങ്ങളും ലഘുഭക്ഷണവും വിൽക്കാനാണ് അനുമതി നൽകുക. നഗരപരിധിക്കപ്പുറത്തുള്ള ഓരോ പ്രദേശത്തിന്റെയും വിസ്‌തൃതി മാനദണ്ഡമാക്കിയാണ് എത്ര പെർമിറ്റ് ഒരു മേഖലയിൽ നൽകണമെന്ന് മവാഖിഫ് തീരുമാനിക്കുകയെന്നും മുഹമ്മദ് വ്യക്തമാക്കി.