യുഎഇ ഫുഡ് ബാങ്ക് പദ്ധതിക്ക് ദുബായിൽ തുടക്കം കുറിച്ചു. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്‍റെ പുത്രി ഷെയ്‌ഖാ ഷമ്മ ബിൻത് മുഹമ്മദ് തൊഴിലാളിള്‍ക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം.
സഹപാഠികളോടൊപ്പം തൊഴിലാളികളുടെ ജോലി സ്ഥലത്തെത്തിയ ഷെയ്‌ഖാ ഷമ്മ കാർട്ടനുകളിൽ നിറച്ച ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. നാലു സ്കൂളിലെ 200 കുട്ടികളാണ് വിതരണത്തില്‍ പങ്കാളികളായത്. രാജ്യത്തിന്‍റെ പുരോഗതിയിൽ പങ്കുവഹിക്കുന്ന നിർമാണ മേഖലാ തൊഴിലാളികളോടുള്ള നന്ദി സൂചകമായാണിതെന്ന് ഷെയ്‌ഖാ ഷമ്മ വ്യക്തമാക്കി. സമൂഹത്തിലെ അശരണരെയും അർഹരെയും കണ്ടെത്തി സഹായിക്കാന്‍ വിദ്യാർത്ഥികളും തയാറാണ്.
ഭാവിയിലും ഇത്തരം സംരംഭങ്ങളിൽ പങ്കാളിയാകും. മാനുഷിക സേവനങ്ങൾക്കായി എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും വെളിപ്പെടുത്തി. ദുബായ്, ഫുജൈറ, അജ്‌മാൻ എമിറേറ്റുകളിലെ നിർമാണ മേഖലാ തൊഴിലാളികൾക്ക് 9000 ഭക്ഷണ പൊതികൾ എത്തിക്കുന്ന ആദ്യപദ്ധതിയാണ് ഷെയ്‌ഖാ ഷമ്മ ഉദ്ഘാടനം ചെയ്തത്. സ്കൂൾ, സർവകലാശാല വിദ്യാർഥികളായ 500 വൊളണ്ടിയര്‍മാര്‍ വിതരണത്തിൽ പങ്കാളികളാകും. രാജ്യത്തിനകത്ത് 30000 ഭക്ഷണപ്പൊതികൾ പദ്ധതി വഴി വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.