ദുബായ്: വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ഇനി ഇരുചക്രവാഹനങ്ങളും. സാമ്പത്തിക മന്ത്രാലയമാണ് മോട്ടോർ സൈക്കിളുകൾ ഇറക്കി ഉപഭോക്‌തൃ സേവനത്തിനു ദ്രുതവേഗം വരുത്തിയത്. എമിറേറ്റിലെ റോഡുകളിലെ തിരക്കിനിടയിലും സേവനത്തിനു സമയനഷ്ടം വരാതിരിക്കാനാണ് ഇരുചക്രവാഹനങ്ങൾ സേവനത്തിനു സജ്ജമാക്കിയതെന്നു സാമ്പത്തിക മന്ത്രാലയ അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ രണ്ട് മോട്ടോർ സൈക്കിളുകളാണ് നിരത്തിൽ ഇറക്കുന്നത്.
പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ അതിവേഗത്തിൽ വ്യാപാരസ്ഥാപനങ്ങളിലെത്തും. ഉപഭോക്താക്കൾ പരാതിപ്പെടുന്ന ഇടങ്ങളിലെത്തി കേസുകൾ തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കും. വ്യാപാര സ്ഥാപങ്ങളിലെ അതിവേഗ പരിശോധയ്ക്കും ഉദ്യോഗസ്ഥർ ഇരുചക്രവാഹനമായിരിക്കും ആശ്രയിക്കുക.
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധയ്ക്കും ഉപഭോക്‌തൃ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഇരുചക്ര വാഹങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്ന ആദ്യത്തെ സർക്കാർ സ്ഥാപനമാണ് സാമ്പത്തിക മന്ത്രാലയമെന്നു മാർക്കറ്റ് നിരീക്ഷണ വകുപ്പ് തലവൻ നാസിർ അൽസാഹിദ് അറിയിച്ചു. തിരക്കേറിയ ദുബായ് റോഡുകളിലൂടെയുള്ള ഇരുചക്രവാഹന സഞ്ചാരം ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് വേഗത്തിലെത്തി പരാതി പരിഹരിക്കുകയാണ് ലക്ഷ്യം . വഴിവാണിഭക്കാരെ പിടികൂടാനും അനധികൃത കച്ചവടം അവസാനിപ്പിക്കാനും ഇരുചക്രവാഹനത്തിലുള്ള വ്യപാര പരിശോധന സഹായിക്കുമെന്നും നാസിർ സൂചിപ്പിച്ചു.