ദുബായ്: വാഹന അപകടത്തില്‍ പരുക്കേറ്റ തൃശൂര്‍ സ്വദേശിക്ക് കോടതി ചെലവ് ഉള്‍പെടെ 22 ലക്ഷം യുഎഇ ദിര്‍ഹം (ഏകദേശം നാല് കോടി രൂപ) നഷ്ടപരിഹാരം നല്‍കുവാന്‍ ദുബായ് കോടതി വിധിച്ചു. തൃശൂര്‍ ചേങ്ങാലൂര്‍ സ്വദേശി കുഞ്ഞു വറീതിന്‍റെ മകന്‍ ആന്‍റണി കൊക്കാടന്നാണ് നഷ്ടപരിഹാരം ലഭിക്കുക.
ദുബായിലുള്ള ട്രേഡിങ് കമ്പനിയില്‍ സെയില്‍സ് റെപ്രസെന്‍റെറ്റീവ് ആയി ജോലി ചെയ്തു വരവേ 2015ല്‍ ഉമ്മുല്‍ ഖുവൈനില്‍ ഹൈവേയിൽ അറബു വംശജന്‍ ഓടിച്ച വാഹനവുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം. സാരമായ പരുക്കേറ്റ ആന്‍റണിയെ ആദ്യം ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലും പിന്നീട് ദുബായ് റാഷിദിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. .
ഷാർജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്സാണ് ആൻ്റണിക്ക് വേണ്ടി കേസ് വാദിച്ചത്. 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ദുബായ് കോടതിയില്‍ അറബു വംശജനെയും ഇന്‍ഷുറന്‍സ് കമ്പനിയേയും പ്രതി ചേര്‍ത്ത് കേസ് നല്‍കിയത്. നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആന്റണിയിൽ നിന്ന് കോടതി നിർദേശപ്രകാരം യുഎഇയിൽ നിന്നുള്ള മെഡിക്കല്‍ ഡോക്ടർ വിവരങ്ങൾ ശേഖരിച്ചിരുന്നതായി അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.