ദുബായ്‍യിൽ അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ ഒരു സ്ത്രീ അടക്കം മൂന്ന് പേർക്ക് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മൂന്ന് വർഷം തടവു ശിക്ഷ വിധിച്ചു. നിരാലംബരായ രണ്ട് പെൺകുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് പണം സമ്പാദിച്ചതാണ് ഇവരുടെ പേരിലുള്ള കുറ്റം. പ്രതികളിലൊരാൾ ഇന്ത്യൻ ബിസിനസുകാനും ഇയാളുടെ കൂട്ടാളികളായ സ്ത്രീയും മറ്റൊരാളുമാണ്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 16നായിരുന്നു മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പതിനെട്ടിന് താഴെ പ്രായമുള്ള രണ്ട് ബംഗ്ലാദേശി പെൺകുട്ടികളെ വീട്ടുജോലി വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ശേഷം നായിഫിലെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് ഇവരുടെ പാസ്പോർട്ടും പിടിച്ചുവച്ചു അനാശാസ്യത്തിന് നിർബന്ധിക്കുകയായിരുന്നു. പ്രായം തികയാത്തതിനാൽ വ്യാജ പാസ്പോർട്ടുണ്ടാക്കാൻ വേണ്ടി പെൺകുട്ടികളിൽ നിന്ന് 600 ദിർഹം വാങ്ങിയ ശേഷമായിരുന്നു 1,200 ദിർഹം പ്രതിമാസ ശമ്പളത്തിന് വീട്ടുജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇവരെ ദുബായിലെത്തിച്ചത്.
ഇതിലൊരു പെൺകുട്ടി രോഗിയായ പിതാവിന് മരുന്നു വാങ്ങാനുള്ള പണം സമ്പാദിക്കാനായിരുന്നു യുഎഇയിലേയ്ക്ക് വരാൻ തയ്യാറായത്. വിമാനത്താവളത്തിൽ നിന്ന് തങ്ങളെ നേരെ നായിഫിലെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പാസ്പോർട്ട് പിടിച്ചുവച്ച ശേഷം അനാശാസ്യത്തിന് നിർബന്ധിക്കുകയാരുന്നുവെന്ന് പെൺകുട്ടികൾ കോടതിയെ ബോധിപ്പിച്ചു. 12 ബോട്ടിൽ മദ്യം കൈവശം വച്ചതിനും 26കാരിയെ കൂടെ പാർപ്പിച്ചതിനും 46 കാരനായ ഇന്ത്യക്കാരന് 52,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തു പെൺകുട്ടികളെ മോചിപ്പിച്ചത്. പ്രതികളുടെ മേൽ മനുഷ്യക്കടത്തിനുള്ള കുറ്റവും ചുമത്തിയിട്ടുള്ളതായി ജഡ്ജി ഉർഫാൻ ഉമർ പറഞ്ഞു.