തിങ്കളാഴ്ച വൈകീട്ട് സൗദിയിലെ അൽഹസ്സ നഗരത്തിനു സമീപം വിജനമായ സ്ഥലത്ത് മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിട്ടുമാറിയില്ല. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ റിസ്വാന(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞബ്ദുല്ല റിസ് വാനയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് നിഗമനം. മൃതദേഹങ്ങളുടെ ഫോട്ടോ മാത്രമാണ് ഇതുവരെ ബന്ധുക്കൾക്ക് കാണാനായത്.
റിസ്‌വാനയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് ഫോട്ടോയിൽ. കുഞ്ഞബ്ദുള്ളയുടെ മൃതദേഹത്തിൽ പരുക്കുകളോ മറ്റോ കാണാനായിട്ടില്ല. വിവരമറിഞ്ഞു റിയാദിൽ നിന്ന് അൽഹസ്സയിലെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരൻ കരീമിനോട് ബുധനാഴ്ച രാവിലെ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ സംഭവത്തിൽ രംഗത്തുള്ള മലയാളികൾക്ക് പൊലീസ് മേധാവി ഓഫീസിൽ നിന്ന് പോകുന്നതിനു മുമ്പായി അവിടെ എത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, റിസ്‌വാനയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതപ്പെടുന്ന കത്തിയിൽ മറ്റാരുടെയും വിരലടയാളം കണ്ടെത്തിയിട്ടില്ലെന്ന് ഡിപ്പാർട്മെന്റിലെ ഒരു മലയാളി ടെക്‌നീഷ്യൻ പറഞ്ഞതായി വിവരമുണ്ട്. സംഭവത്തിൽ നൂലാമാലകളൊന്നും ഉണ്ടാകില്ലെന്നും മൃതദേഹങ്ങൾ വൈകാതെ വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞതായും വിവരമുണ്ട്.
അതേസമയം, മൃതദേഹങ്ങൾ നടപടികൾ പൂർത്തീകരിച്ചു മാത്രം വിട്ടുകിട്ടിയാൽ മതിയെന്നും അതിനായി തിരക്ക് കാണിക്കേണ്ടതില്ലെന്നും സാമൂഹിക പ്രവർത്തകർ ഉപദേശിച്ചതനുസരിച്ചു സ്വാഭാവികമായ പര്യവസാനത്തിന് കാത്തിരിക്കുകയാണ് കുഞ്ഞബ്ദുള്ളയുടെ സ്പോൺസറും ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും. രണ്ടു കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കെന്നും നാട്ടിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെങ്കിലും എല്ലാവരും അത്യധികം ആഘാതത്തിലാണെന്നും സ്ഥാപന അധികൃതർ പറഞ്ഞു.
അതോടൊപ്പം, കുഞ്ഞബ്ദുള്ളയുടെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് പിതൃസഹോദരൻ കരീം പറഞ്ഞു. ഇതിനുള്ള അനുമതി നാട്ടിൽ നിന്ന് മാതാവ് വാക്കാൽ നൽകിയിട്ടുണ്ട്. രേഖാപരമായ അനുമതി അടുത്ത ദിവസങ്ങളിൽ ലഭിക്കും. കുഞ്ഞബ്ദുള്ളയുടെ നല്ല മുഖം എല്ലാവരുടെയും മനസ്സിൽ അവശേഷിപ്പിക്കാനും നല്ലതു അതാണെന്ന് കരീം പറഞ്ഞു.
എന്നാൽ, റിസ്‌വാനയുടെ മൃതദേഹം സംബന്ധിച്ച് ദുബായിൽ ഉള്ള അമ്മാവൻ ബുധനാഴ്ച അൽഹസ്സയിൽ എത്തിയ ശേഷമാണ് തീരുമാനമാവുക.
ഇവർക്കിടയിലോ മറ്റുള്ളവരുമായോ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉള്ളതായി ഒരു വിവരവും ഉണ്ടായിരുന്നില്ല. സന്താനങ്ങൾ ഇല്ലെന്ന നിരാശയിൽ നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാനിടയില്ല. കാരണം ഇക്കാര്യത്തിന് ഇവർ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടർ പറഞ്ഞത് നല്ല പുരോഗതിയാണ് ഇവർക്കുള്ളതെന്നാണ്– കരീം പറഞ്ഞു.
ദമാമിൽ നിന്ന് മടങ്ങുന്ന വഴി അൽഹസ്സയിലേയ്ക്ക് ഇരുപത്തി അഞ്ചു കിലോമീറ്റര് അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. ദമ്പതികൾ ജീവനൊടുക്കിയതാവരുമെന്ന് പൊലീസ് പറഞ്ഞെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.