ഒമാനില്‍ സ്വദേശിവത്കരണ നടപടികൾ ഊര്‍ജിതമാക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി. വര്‍ഷത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വകാര്യമേഖല പ്രയോജനപ്പെടുത്തണമെന്നും മന്ത്രി സ്വദേശികളോട് ആവശ്യപ്പെട്ടു.
ലഭ്യമായ തൊഴിലിന് പ്രാപ്തരായ സ്വദേശികൾ ഇല്ലാതെ വന്നാല്‍ മാത്രമേ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കൂ.
അല്ലാത്തപക്ഷം കമ്പനികൾ സ്വദേശികൾക്ക് ജോലി ഉറപ്പാക്കണമെന്നും വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. സ്വദേശിവത്കരണത്തിന്‍റെ വിജയം ഉറപ്പാക്കാൻ അടുത്ത ഘട്ടത്തിൽ കർശന നടപടികളെടുക്കുമെന്നും സൂചിപ്പിച്ചു. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് വായ്‍പകളും മന്ത്രാലയത്തിന്‍റെ സേവനങ്ങളും നിഷേധിക്കുന്നതാകും തുടര്‍ നടപടികള്‍. വിരമിക്കുന്നതും പ്രവാസം അവസാനിപ്പിച്ച് പോകുന്നതുമായ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു. ഏതാനും വർഷങ്ങളിലായി 17 ലക്ഷത്തിലധികം ജോലികളാണ് സ്വകാര്യ മേഖലയിലുണ്ടായത്. ഇതിൽ ബഹുഭൂരിപക്ഷവും വിദേശികളാണ് കരസ്ഥമാക്കിയതെന്നും മന്ത്രി പറഞ്ഞു.