ക്രൂസ് ടൂറിസത്തിന് പുത്തന്‍ പ്രതീക്ഷയേകി ദുബായില്‍ മിന റാഷിദ് മറീന തുറന്നു. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മറീന ഉദ്ഘാടനം ചെയ്തത്.
ദുബായ് റാഷിദ് തുറമുഖത്തോട് ചേർന്നാണ് പതിമൂവായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പുതിയ മറീന നിർമിച്ചിരിക്കുന്നത്. 5000 ബോട്ടുകളും യാട്ടുകളും നിര്‍ത്തിയിടാന്‍ ഇവിടെ സൌകര്യമുണ്ട്. ആദ്യഘട്ടത്തില്‍ പത്തു മീറ്റര്‍ വരെ ഉയരമുള്ള യാട്ടുകള്‍ക്കുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 160 മീറ്റര്‍ ഉയരമുള്ള 20,000 യാട്ടുകളെ ഉള്‍ക്കൊള്ളാവുന്ന വിധം വികസിപ്പിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ക്രൂസ് ടെര്‍മിനല്‍, ഫെറി ടെര്‍മിനല്‍, മറീന എന്നീ മൂന്നു വിഭാഗമാക്കി തിരിച്ചാണ് വികസനം. സമുദ്ര സഞ്ചാരികളുടെ ഏറ്റവും പുതിയ ആകര്‍ഷണമാക്കി മിന റാഷിദ് മറീനയെ മാറ്റുകയാണ് ലക്ഷ്യം. ബോട്ട് ഉപയോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ സൌകര്യവും ഇവിടെ ഒരുക്കും. റസ്റ്ററന്‍റ്, കോഫി ഷോപ്പ് തുടങ്ങി ചില്ലറ വ്യാപാര കേന്ദ്രങ്ങളും ഉണ്ടാകും. ഭാവിയില്‍ താമസ സമുച്ചയവും നിര്‍മിക്കും. ബോട്ട് ജീവനക്കാര്‍ക്കായിരിക്കും ഇവിടെ മുന്‍ഗണന നല്‍കുക. സീ പ്ലെയിന്‍ ഇറങ്ങാനുള്ള സൌകര്യവും മറീനയില്‍ ഒരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിപി വേൾഡിൻറെ ഉപസ്ഥാപനമായ പി ആൻഡ് ഒ ആണ് മറീന നിർമിച്ചത്.