"അബാസ് ഇക്ക ഞാനിപ്പോൾ മെസ്റയിലാണ്. രണ്ടുദിവസമായി ഭക്ഷണമില്ല, പച്ചവെള്ളമില്ല, പല്ലുപോലും തേച്ചിട്ടില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു. എന്റെ ട്രാവൽ ഏജൻസികൾ ഒറ്റയ്ക്കാക്കി പോയതാണ്. വിശന്നിട്ട് കണ്ണുകാണുന്നില്ല, കൊടുംചൂടാണ് തലകറങ്ങുന്നു, എന്റെ പെണ്ണിനോട് ഇതൊന്നും പറയേണ്ട. എത്രനാൾ ഇത് അനുഭവിക്കണമെന്ന് അറിയില്ല. എങ്ങനെയെങ്കിലും ആ ട്രാവൽ ഏജന്റുമാരെ കണ്ടുപിടിക്കണം."- ബെന്യാമിന്റെ ആട് ജീവിതത്തിലെ വാചകമല്ലിത്, മരുഭൂമിയിൽ നിന്നുമുള്ള സമാനമായ പച്ചയായ ജീവിതത്തിന്റെ വിലാപമാണ്.
കുറച്ചു ദിവസമായി സമൂഹമാധ്യമത്തിലൂടെയും വാട്സാപ്പിലൂടെയും ഈ വിലാപം പലരും കേട്ട്, കരളലിഞ്ഞു. ലെതീഫ് തെച്ചി എന്ന് വ്യക്തി മുൻകൈ എടുത്തതോടെ ഒറ്റകെട്ടായി പ്രവാസികൾ നടത്തിയ പരിശ്രമത്തിനൊടുവിൽ നിഷാദിന് നരകയാതനയിൽ നിന്നും മോചനമായി. ദുരിതങ്ങളുടെ മരുഭൂമിയിൽ നിന്ന് ആശ്വാസത്തിന്റെ മരുപച്ചയിലേക്ക് നിഷാദ് എത്തി.
പാലക്കാട് ഷാനി മൻസിലിൽ, പൂവക്കാട്, പുതുപ്പള്ളി നിവാസിയാണ് ഹൗസ്ഡ്രൈവറാണ് ഈ ഇരുപത്തിമൂന്ന്കാരൻ. ജോലി തേടി റിയാദിൽ എത്തിയതാണ് നിഷാദ്. ട്രാവൽഏജൻസികൾ എത്തിച്ചത് മെസ്റയിലുള്ള മരുഭൂമിയിലാണ്. താൻ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് നിഷാദ് ഒരു വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ കണ്ട സാമൂഹികപ്രവർത്തകരാണ് യുവാവിനെ കണ്ടെത്തിയത്. ഇന്ത്യൻ എംബസിയുമായും സ്പോൺസറുമാരുമായും ബന്ധപ്പെടതിനെത്തുടർന്ന് ഉടൻ നിഷാദിനെ നാട്ടിലെത്തിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്. താമസിയാതെ നാട്ടിലെത്തുമെന്നാണ് വിവരം.