നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനുശേഷം കലാകാരനായ മുഹമ്മദ് അസ്‍ലം നാട്ടിലേക്ക് മടങ്ങുന്നു. കലാകാരൻ എന്നതിലുപരി അബുദാബിയിലെ കലാകാരന്മാർക്ക് എപ്പോഴും താങ്ങും തണലുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ അസ്‍ലം. അവതാരകൻ, പാട്ടുകാരൻ, അഭിനേതാവ്, സംഘാടകൻ, സിനിമാ നിർമാതാവ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. 1975 ലാണ് അബുദാബിയിലെത്തിയത്. അബുദാബി നാഷനൽ ഓയിൽ കമ്പിനിയിൽ (അഡ്നോക്) നാല് പതിറ്റാണ്ടോളം ഉദ്യോഗസ്ഥനായിരുന്നു.
പാട്ടുകാർക്കും മേളക്കാർക്കും അത്താണിയാവാനുള്ള പ്രചോദനം ചെറുപ്പത്തിലെ കലാരംഗത്തോടുള്ള വല്ലാത്ത അഭിനിവേശം തന്നെ. അബുദാബിലെത്തിയ ഒട്ടേറെ കലാകാരന്മാർക്കു പ്രോത്സാഹനം നൽകുന്നതിനും അവർക്ക് താങ്ങും തണലുമാകുന്നതിനും ശ്രദ്ധിച്ചു. സംഗീത കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് കൈത്താങ്ങാകുവാനും അബുദാബിയിൽ ആദ്യമായി ഫാന്റസി എന്റർടെയ്‌നേഴ്‌സ് സംഗീത കൂടായ്മയ്ക്ക് രൂപം നൽകി. ഇതിലൂടെ കലാകാരെ ഒരു കുടക്കീഴിൽ നിർത്താനും ഒട്ടേറെ അവസരങ്ങൾ ഒരുക്കാനും കഴിഞ്ഞു. താമസ സ്ഥലത്തിന്റെ ഒരു ഭാഗം കലാകാരന്മാരുടെ റിഹേഴ്‌സിലിനും പരിശീലനത്തിനുമായി സജ്ജമാക്കി.
അസ്‌ലമിന്റെ വീട്ടിലെ സംഗീതക്കളരിയിൽ പാടുകയും പരിശീലിക്കുകയും ചെയ്യാത്ത കലാകാരൻമാർ അബുദാബിയിൽ വിരളമായിരുന്നു. ദീർഘമായ പ്രവാസ ജീവിതത്തിനിടെ ഒട്ടേറെ കലാകാരൻമാരെ പ്രോൽസാഹിപ്പിച്ചു. സംഗീത കലാ രംഗത്ത് ഉയർത്തിക്കൊണ്ടു വരാനും സാധിച്ചതിന്റെ ചാരിതാർത്യവും ഉണ്ട്. സംഗീത ഉപകരണങ്ങൾ വായിക്കുന്നവർക്ക് ഒരുമിച്ചിരിക്കാനും അസ്‌ലമിന്റെ ഭവനത്തിൽ സൗകര്യമൊരുക്കി. സാമ്പത്തിക ശേഷി കുറവുള്ള കലാകാരന്മാർക്ക് തന്റെ ഉടമസ്ഥതയിലുള്ള ജാസ് മ്യൂസിക് എന്ന സംഗീത സ്‌കൂളിൽ സൗജന്യ പരിശീലനം നൽകുവാനും സാധിക്കുന്നുണ്ട്. പ്രവാസ ജീവിതം മതിയാക്കി അസ്‌ലം നാട്ടിലേക്ക് മടങ്ങുന്നതോടെ അബുദാബിയിലെ പാട്ടുകാർക്കും കലാകാരന്മാർക്കും ഏറ്റവും വലിയ കൈത്താങ്ങാണ് നഷ്ടപ്പെടുന്നത്.
മലയാള സിനിമാ ലോകത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ അസ്‌ലമിനു കഴിഞ്ഞു. പ്രശസ്ത സംവിധായകൻ പത്മരാജനുമായുളള അടുത്ത സൗഹൃദം ഒരിക്കൽ നിർമാതാവാക്കി. പത്മരാജൻ സംവിധാനം ചെയ്ത ഇന്നലെ എന്ന ചിത്രമാണ് സിനിമാ നിർമാണ രംഗത്തേക്കുള്ള കാൽ വെപ്പ്. ജയറാം, ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. മോഹൻലാൽ നായകനായ കളിപ്പാട്ടവും, മമ്മൂട്ടി നായകനായ ദി ട്രൂത്ത് എന്ന മലയാള സിനിമയും അസ്‌ലമിന്റെ പങ്കാളിത്തത്തോടെ നിർമിച്ചതാണ്.
ഒരിക്കൽ കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അബുദാബിയിലെ തബലിസ്റ്റിന്റെ ചികിത്സക്ക് മാത്രം നൂറിൽപരം കലാകാരെ അണിനിരത്തി സ്റ്റേജ്‌ഷോ സംഘടിപ്പിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തുക ഇതിലൂടെ സമാഹരിക്കാനും അസ്‌ലമിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മക്ക് കഴിഞ്ഞതും പ്രവാസി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. രോഗം മൂലവും മറ്റും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കലാകാരന്മാരുടെ അത്താണിയായിരുന്നു.
യുഎഇ എമിറേറ്റുകളിൽ ഒട്ടേറെ ഷോർട്ട് ഫിലിം ഫെസ്റ്റുവെലുകളിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. നഫ്‌സ്, അഭിവനപർവ്വം, അറഹ്മ, ഷെഹീർ ഷാ യുടെ കോയിൻസ്, സോളിഡ് എന്നീ ഷോർട്ട് ഫിലിമുകളിലും എഇഐഒയു എന്ന ടെലി ഫിലിമിലും വിനീത് ശ്രീനിവാസൻ-നിവിൻ പൊളി കൂട്ട്‌കെട്ടിന്റെ സിനിമയായ ജേക്കബ്ബിന്റെ സ്വർഗ്ഗ രാജ്യം എന്ന സിനിമയിലും 2005ൽ പുറത്തിറങ്ങിയ രാജീവ് നാഥ് സംവിധാനം ചെയ്ത മോക്ഷം എന്ന അനൂപ് മേനോൻ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
കുഞ്ചാക്കോബോബൻ, ഫഹദ് ഫാസിൽ, പാർവതി, ആസിഫ് അലി തുടങ്ങിയ താരങ്ങൾ അണിനിരന്ന മഹേഷ് നാരായൺ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലും കഥാപാത്രമാകാൻ സാധിച്ചു. നാട്ടിലെത്തിയശേഷം സിനിമയിൽ മികച്ച കഥാപാത്രങ്ങളെ ചെയ്യണമെന്നാഗ്രഹിക്കുന്നു. ഇതോടൊപ്പം കലാകാരന്മാർക്ക് കൈത്താങ്ങാവുകയും ലക്ഷ്യമാണെന്ന് അസ്‌ലം പറയുന്നു. ജാൻസയാണ് ഭാര്യ. മക്കളായ ലൗലിയും ജാസിമും സംഗീത ലോകത്ത് സജീവമാണ്.