സ്വദേശിയായ ഉടമസ്ഥന്റെ വീട്ടിലെ സ്വർണവും പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങാൻ ശ്രമിച്ച 28കാരിയായ ഏഷ്യൻ യുവതിയെ 90 മിനിറ്റിനുള്ളിൽ നാടകീയമായി പിടികൂടിയെന്ന് അജ്മാൻ പൊലീസ്. അജ്മാനിലെ ഉടമസ്ഥന്റെ വീട്ടിൽ നിന്നും 27,000 ദിർഹം, സ്വർണാഭരണങ്ങൾ, ഐ പാഡ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുമായി മുങ്ങാൻ ശ്രമിച്ച യുവതിയെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രാജ്യം വിടുകയായിരുന്നു യുവതിയുടെ ലക്ഷ്യം.
സ്വദേശി ഉടമസ്ഥന്റെ വീട്ടിലെ ലോക്കർ തകർത്താണ് പണവും സ്വർണവും മറ്റും സ്വന്തമാക്കിയത്. ഇവ നഷ്ടപ്പെട്ടുവെന്നു കാണിച്ച് സ്വദേശി പൊലീസിൽ പരാതി നൽകി. ഒപ്പം ഭാര്യയുടെ പാസ്പോർട്ടും നഷ്ടപ്പെട്ടുവെന്ന് പരാതി ലഭിച്ചുവെന്ന് സിഐഡി ആക്ടിങ് ഡയറക്ടർ മേജർ അഹമ്മദ് സയീദ് അൽ നുയാമി അറിയിച്ചു. ഉടൻ തന്നെ സിഐഡിമാരുടെ ഒരു സംഘത്തെ തിരച്ചിലിന് നിയോഗിച്ചു.
ഈ സമയത്താണ് യുവതി ദുബായ് വിമാനത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചത്. ദുബായ് പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ വിമാനത്തിൽ കയറുന്നതിന് അൽപം മുൻപ് നാടകീയമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. വീടുകളിൽ ഉടമസ്ഥരില്ലാത്ത സമയത്ത് വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ജനങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും അജ്മാൻ പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നൽകില്ലെന്നും അഹമ്മദ് സയീദ് അൽ നുമാമി മുന്നറിയിപ്പ് നൽകി.