ദുബായ്∙ 51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റം ചുമത്തി ദുബായിൽ കേസ്. യുവാവു തന്നെ അക്രമിച്ചതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
വിവാഹിതനായ പ്രവാസി യുവാവുൾപ്പെടെ നിരവധി പേരെ ഇവർ സ്വന്തം വീട്ടിൽ താമസിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അക്രമ സംഭവം നടക്കുന്നതു വരെ ഇവർ ഒരുമിച്ചാണ് കഴിഞ്ഞത്. പിന്നീട് യുവാവ് തന്നെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചെന്നു സ്ത്രീ പൊലിസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി സ്ത്രീ സമ്മതിച്ചു. നേരത്തെ വിവാഹ മോചനം നേടിയ ഇവർക്കു കുട്ടികളും ഉള്ളതായാണ് വിവരം.
51 വയസ്സുള്ള സ്ത്രീയുമായി തനിക്കു സൗഹൃദം മാത്രമാണുള്ളതെന്നും മറ്റു ബന്ധങ്ങളൊന്നുമില്ലെന്നാണ് യുവാവിന്റെ മൊഴി. ദുബായ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ അവിഹിതക്കുറ്റം സ്ത്രീയും നിഷേധിച്ചു. സ്ത്രീകളെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവാവിനെതിരെ 2,000 ദിർഹം പിഴ വിധിച്ചിട്ടുണ്ട്. അവിഹിത കുറ്റത്തിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റിവച്ചു.