മസ്‌കത്ത്: കുതിര പന്തയങ്ങളുടെ ഇഷ്ടക്കാരായ ഒമാനിലെ സ്വദേശികളുടെ ഉത്സവക്കാലമാണ് ഇനി. ഒമാന്റെ സംസ്‌കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്ന കുതിര പന്തയത്തിന്റെ 2017 - 2018 സീസണ് തുടക്കമായി. കുതിരപ്പന്തയത്തിലെ വീറും വാശിയും ആര്‍പ്പുവിളിയും കേരളത്തിലെ ഗ്രാമീണ കാഴ്ചയായ കാളപ്പൂട്ട് മത്സരത്തിന്റെ ഓര്‍മയിലേക്ക് നമ്മെ കൊണ്ടുപോകും.
റോയല്‍ കോര്‍ട്ട് അഫേഴ്‌സിന് കീഴിലാണ് പന്തയം നടക്കുന്നത്. ബര്‍കയില്‍ പ്രത്യേകം തയാറാക്കിയ രണ്ട് സ്റ്റേഡിയങ്ങളിലാണ് പന്തയങ്ങള്‍. അല്‍ റബ, അല്‍ ഫിലൈജ് എന്നീ സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കുന്നതും മത്സരങ്ങള്‍ക്ക് തയാര്‍ ചെയ്യുന്നതിനും മന്ത്രാലയത്തിന് കീഴില്‍ രൂപം നല്‍കിയ റോയല്‍ കാവലറിയുടെ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നു.
ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 20 ദിവസങ്ങളിലാണ് പന്തയങ്ങള്‍ അരങ്ങേറുക. ഒരു ദിവസം എട്ട് മത്സരങ്ങള്‍ അരങ്ങേറും. വിവിധ റാങ്കിംഗുകളില്‍ പെട്ട കുതിരകളാണ് മത്സരിക്കാനെത്തുന്നത്. മൂന്ന് വയസ്സ് പ്രായമുള്ള കുതിരകളാണ് മത്സരികളില്‍ ഏറ്റവും ചെറുത്. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് മുന്നില്‍ പ്രകടനം നടത്തിയവര്‍ ഉള്‍പ്പടെ കുതിരകളുമായി ബര്‍കയിലെ പന്തയക്കളത്തില്‍ എത്താറുണ്ട്.
1500 റിയാല്‍ മുതലാണ് ഇവയുടെ പ്രൈസ് മണി. 3,150 റിയാല്‍ വരെ പോകും ഇത്. അന്താരഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് പ്രൈസ് മണിയുടെ നിരക്കുയരും. സ്വദേശി പ്രമുഖര്‍ക്ക് കീഴിലുള്ള കുതിരകള്‍ ഖത്തര്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്.
ഒമാനികള്‍ ഉടമസ്ഥരായ കുതിരകളുടെ ജോക്കികളില്‍ (പന്തയങ്ങളില്‍ കുതിരയെ നയിക്കുന്നയാള്‍) ഇന്ത്യക്കാരടക്കമുള്ള വിദേശികളുമുണ്ട്. ഓണര്‍, ട്രൈനര്‍, ജോക്കി എന്നവരാണ് പന്തയത്തിനായി കുതിരയോടൊപ്പമെത്തുന്നത്. പരിശീലകര്‍ക്കും ജോക്കികള്‍ക്കും ഉടമസ്ഥര്‍ക്കും റോയല്‍ കോര്‍ട്ട് നിശ്ചിത തുക സമ്മാനമായി നല്‍കും.
പൗര പ്രമുഖരുടെയും പരമ്പരാഗതമായി കുതിരകളെ പോറ്റുന്നവരുമായ സ്വദേശികളുടെ കീഴിലുള്ള കുതിരാലയങ്ങളിലാണ് കുതിരകളെ പരിചരിക്കുന്നത്. കുതിപ്പന്തയം അത്രമേല്‍ ഒമാനില്‍ നല്ലൊരു ശതമാനം ജനങ്ങളെയും സ്വാധീനം ചെലുത്തുന്നുണ്ട്. പുരാതന കാലത്ത് യാത്ര, യുദ്ധ ആവശ്യങ്ങള്‍ക്കായിരുന്നു കുതിരകളെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് ആയിരക്കണക്കിനാളുകളുടെ ആവേശമായി കുതിരകള്‍ മാറിയിട്ടുണ്ട്. കേരളത്തിലെ കാളപ്പൂട്ട് മാമാങ്കത്തിന്റെ ആവേശത്തെ ഓര്‍മിപ്പിക്കുന്ന ഉത്സവമായ കുതിരപ്പന്തയം വീക്ഷിക്കാന്‍ മലയാളികളും ബര്‍കയിലെ അല്‍ റബ, അല്‍ ഫിലൈജ് സ്റ്റേഡിയങ്ങളിലെത്തുന്നു.