നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം മതിയാക്കി എടപ്പാൾ വട്ടംകുളം സ്വദേശി അങ്ങാടിപ്പറമ്പിൽ മുഹമ്മദ് നാട്ടിലേയ്ക്ക് മടങ്ങി. 1976 ഡിസംബർ അവസാനത്തിൽ ബോംബെയിൽ നിന്നു കുവൈത്ത് എയർവേയ്സിൽ ദുബായിൽ എത്തി. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയ് ആയിട്ടായിരുന്നു ജോലിയിൽ തുടക്കം. പിന്നീട് അജ്മാനിൽ ഒരു അറബിവീട്ടിൽ പാചകക്കാരനായും തന്റെ അമ്മാവൻ നടത്തുന്ന ചെറിയ ഒരു കച്ചവട സ്ഥാപനത്തിലും ജോലി ചെയ്തു. 1977 ൽ മോട്ടോർ വെഹിക്കിൾ ലൈസൻസ് ലഭിക്കുകയും ഷാർജയിൽ ബിഎം മലബാറി സൺസ് എന്ന വിതരണ കമ്പനിയിൽ ഡ്രൈവറായും സെയിൽസ്മാനായും ജോലി ചെയ്തു.
1978 ൽ അബൂദാബിയിൽ എത്തിയതോടെയാണ് പ്രവാസജീവിത്തിൽ വഴിത്തിരിവുണ്ടാവുന്നത്. മോഡേൺ ബേക്കറി എന്ന സ്ഥാപനത്തിലും അറബിവീട്ടിലും എട്ടുവർഷത്തോളം ഈസ റെന്റെകാറിലും ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയും അബൂദാബി ഫ്രഞ്ച് സ്കൂളിൽ ജോലി ലഭിക്കുകയും ചെയ്തു. ഡ്രൈവറായും അവസാന വർഷങ്ങളിൽ മെസ്സെഞ്ചെറായും 31 വർഷം ജോലി ചെയ്തു. പ്രസ്തുത സ്ഥാപനത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരപത്രവും ഊഷ്മളമായ യാത്രയയപ്പും സ്‌കൂൾ മാനേജ്‌മന്റ് നൽകി.
അബുദാബി ഫ്രഞ്ച് സ്കൂളിൽ ജോലിചെയ്യവെ, തന്റെ പ്രവാസജീവിതത്തിലെ പ്രാരംഭകാലത്തു അമ്മാവനിൽ നിന്നും ലഭിച്ച കച്ചവടത്തിലെ ബാലപാഠങ്ങൾ കൈമുതലാക്കി ഒരു ചെറിയ ഗ്രോസറി കച്ചവടം തുടങ്ങി. പിന്നീട്, ആ സ്ഥാപനം വിറ്റൊഴിവാക്കി തന്റെ നാട്ടുകാരനും സുഹൃത്തുമായ മൂസക്കയുമൊന്നിച്ചുനസ്രീൻ സീസെമെ ഓയിൽ ആന്റ് ഫുഡ്‌സ്റ്റഫ് എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. 25 വർഷം പിന്നിട്ട ഈ സ്ഥാപനം ഇന്നും മികച്ചരീതിയിൽ തന്നെ യു.എ.ഇ യിൽ ഉടനീളം വിൽപ്പന നടത്തുന്നു. പ്രവാസജീവിതത്തിലെ മികച്ച നേട്ടങ്ങൾ സമ്മാനിച്ച ഈ സ്ഥാപനത്തിലെ പങ്കാളിത്തബന്ധം ഒഴിവാക്കിയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
41 വർഷത്തെ പ്രവാസജീവിതത്തിൽ ഒരു പതിറ്റാണ്ടിലധികം കുടുംബവുമൊന്നിച്ചു അബൂദാബിയിൽ താമസിച്ചു. തന്റെ പങ്കാളിത്തത്തിൽ വളർന്നു വലുതായ ഓയിൽ കമ്പനിയിൽ തന്റെ സഹോദരനും ബന്ധുക്കളും ഇപ്പോഴും ജോലി ചെയ്തുവരുന്നു. വളരെക്കാലമായി ഇവിടെ നിലവിലുള്ള തന്റെ നാടിന്റെ സൗഹൃദ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
ഇനിയുള്ള ജീവിതകാലം നന്മകൾ വിളഞ്ഞുനിൽക്കുന്ന തന്റെ വട്ടംകുളം എന്ന ഗ്രാമത്തിൽ കുറച്ചു കൃഷിയൊക്കെ നടത്തി കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. ഭാര്യയും അഞ്ചു മക്കളും ചേർന്ന കുടുംബം. മികച്ച വിദ്യാഭ്യാസം നേടിയ മക്കളിൽ മൂന്നു പെണ്മക്കൾ വിവാഹിതരും നാട്ടിലും വിദേശത്തുമായി കുടുംബജീവിതം നയിച്ചുവരുന്നു.
ഇളയ മകൾ ഡെന്റൽ ഡോക്ടർ വിഭാഗത്തിനു പഠിക്കുന്നു. ഏകമകൻ ബിരുദ പഠനം പൂർത്തിയാക്കി പ്രവാസജീവിതവഴി തന്നെ തിരഞ്ഞെടുത്തു യു.എ.ഇ യിലേക്ക് ജോലിക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. പ്രവാസജീവിതമെന്ന പുസ്തകത്തിൽ വിജയം കൈവരിച്ച വ്യക്തികളുടെ കൂട്ടത്തിൽ ഈ സാധാരണക്കാരന്റെ പാഠംകൂടി നമുക്ക് ഉൾപ്പെടുത്താം.