മസ്‌കത്ത്∙ സുഹൃത്തുക്കളുടെ കെണിയില്‍ പെട്ട് നാട്ടിലെ സമ്പത്ത് മുഴവന്‍ നഷ്ടപെട്ട മലയാളി മസ്‌കത്തില്‍ കുടുങ്ങിക്കിടക്കുന്നു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ജി.എസ്. മനോജാണ് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയില്‍ പെട്ട് കഴിയുന്നത്. സ്‌പോണ്‍സറായ സ്വദേശിയില്‍ നിന്ന് പോലും സുഹൃത്തിക്കള്‍ മനോജിന്റെ പേരില്‍ കൈപ്പറ്റിയ പണം തിരികെ ലഭിക്കാതായതോടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ പിടിച്ചുവെക്കുകയും ചെയ്തു. നാട്ടിലെ ബാങ്കില്‍ നിന്നെടുത്ത പണം തിരികെ അടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരും പൊലീസും വീട്ടില്‍ കയറി ഇറങ്ങുകയാണ്. രണ്ട് കുട്ടികളും ഭാര്യയും അച്ചനും അമ്മയും ഉള്‍പ്പെടുന്ന കുടുംബവും ഇതോടെ പ്രതിസന്ധിയിലായി.
1996 മുതല്‍ ദുബായിലും 2013 മുതല്‍ മസ്‌കത്തിലും ഡ്രൈവറായി ജോലി നോക്കുകയാണ് മനോജ്. ഇത്തിന്നിടെയാണ് പുതിയ വ്യവസായ പദ്ധതിയുമായി സുഹൃത്തും ഭാര്യയും എത്തുന്നത്. തിരുവനന്തപുരത്ത് നിന്നും മസ്‌കത്തിലേക്ക് പച്ചക്കറികള്‍ എത്തിച്ചു നല്‍കുന്ന വ്യവസായം തുടങ്ങാമെന്നാണ് പറഞ്ഞത്. മനോജിന്റെ പക്കല്‍ നിന്നും അമ്പതു ലക്ഷം രൂപ ആദ്യം സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത്. പണം സ്വരൂപിക്കുന്നതിനായി നാട്ടിലെ തന്റെ സ്ഥലവും വീടും സുഹൃത്തായ ദീപുവിന്റെ ഭാര്യയുടെ പേരിലേക്ക് എഴുതി കൊടുത്തു. ഈ വസ്തുവിന്റെ ഈടിന്‍മേല്‍ അവര്‍ ഐഡിബിഐ ബേങ്കില്‍ നിന്നും 48 ലക്ഷം രൂപ പര്‍ച്ചേയ്‌സ് ലോണ്‍ എടുക്കുകയും ചെയ്തു. ബാങ്കിലെ വായ്പ അടച്ചു തീര്‍ന്നാല്‍ സ്ഥലം തിരികെ എഴുതി നല്‍കാമെന്നായിരുന്നു ഇവര്‍ തമ്മിലെ വ്യവസ്ഥ.
ഇതിനിടെ രണ്ടു വര്‍ഷം മുമ്പ് മനോജിന്റെ നിര്‍ദേശ പ്രകാരം ഒമാനി സ്‌പോണ്‍സര്‍ നേരിട്ടു പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തുള്ള കയറ്റുമതിക്കാര്‍ക്കു അയച്ചു കൊടുക്കുകയും ചെയ്തു. ഇത് തിരികെ ലഭിക്കാതായതോടെ മനോജിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല. നാട്ടിലെ ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ചെയ്യാന്‍ ബേങ്ക് അധികൃതരും നടപടി ആരംഭിച്ചു.
നാട്ടിലും മസ്‌കത്തിലുമായി അറുപത് ലക്ഷത്തിലധികം രൂപയുടെ കനത്ത സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ടതിന് പുറമെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശം അകപ്പെട്ടതും മനോജിന്റെ പ്രയാസത്തിന്റെ പ്രഹരം ഇരട്ടിയാക്കി. ചതിക്കപ്പെട്ടതോടെ ജീവിതം ഇരുട്ടിലായ മനോജ് മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെയും കേരള സര്‍ക്കാരിന്റെയും കനിവ് തേടുകയാണ് ഇപ്പോള്‍.
മനോജിന്റെ ഭാര്യ സലിതയും നീതി തേടി ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. തന്റെ ഭര്‍ത്താവിനെ ചതിക്കുകയെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി പണവും വസ്തുവും തട്ടിയെടുത്തതാണെന്ന് പരാതിയില്‍ പറയുന്നു.