രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി വീട്ടിൽ നിയമിച്ച നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്കു സിംഗപ്പൂരിൽ ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്യാം കുമാർ സദാശിവൻ പിള്ളയ്ക്ക് (47) എതിരെയാണു നടപടി. അർബുദ ബാധിതയായ ഭാര്യയുടെ ചികിൽസാർഥമാണ് ഇദ്ദേഹം സിംഗപ്പൂരിലെത്തിയത്. കഴിഞ്ഞ ഡിസംബർ 14ന് ശ്യാംകുമാർ സിംഗപ്പൂർ സ്വദേശിയും ഇരുപത്തഞ്ചുകാരിയുമായ നഴ്സിനോട് മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണു കേസ്.
നഴ്സ് അവിടെ ജോലി ചെയ്യാൻ തുടങ്ങി മൂന്നാം ദിവസമായിരുന്നു സംഭവം. ദമ്പതിമാരെ കൂടാതെ നഴ്സ് മാത്രമായിരുന്നു അപാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ഭാര്യ ഉറങ്ങുന്ന സമയത്ത് പ്രതി നഴ്സിനെ ലിവിങ് റൂമിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ സംസാരം അശ്ലീല രീതിയിൽ ആയെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി.
ദുബായിലും മറ്റും പെൺകുട്ടികൾ ‘എക്സ്ട്രാ സർവീസ്’ നടത്താറുണ്ടെന്നും ശ്യാം കുമാർ നഴ്സിനോട് പറഞ്ഞു. എന്നാൽ, താനൊരു പ്രൊഫഷണൽ നഴ്സ് ആണെന്നും മറ്റുകാര്യങ്ങൾ ചെയ്യില്ലെന്നും നഴ്സ് മറുപടി നൽകി. പിന്നെയും പ്രതി നഴ്സിനോട് മോശമായി പെരുമാറിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവത്തിനുശേഷം നഴ്സ് ജോലിക്കു പോകാറില്ലെന്നും അവരെ കൗൺസിലിങ്ങിന് വിധേയമാക്കിയെന്നും കോടതിയെ അറിയിച്ചു.