കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. വിദ്യാർഥികളുടെ മാർക് ലിസ്റ്റുകളിലും ഹാൾ ടിക്കറ്റ് വിശദാംശങ്ങളിലും മാറ്റം വരുത്താൻ സാധിക്കുന്ന തരത്തിലുള്ള പിഴവുകളാണ് കണ്ടെത്തിയത്. കേരള സൈബർ ഡോമിന്റെ മേൽനോട്ടത്തിൽ സൈബർ വിദഗ്ദനായ റിഷി മോഹൻദാസാണ് ഈ പിഴവുകൾ കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്.
വെബ് സൈറ്റിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാവുന്ന തരത്തിലുള്ള ഗൗരവതരമായ പിഴവുകളാണ് കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ കണ്ടെത്തിയത്. സൈറ്റിന്റെ എല്ലാ അധികാരവുമുള്ള സൂപ്പർ അഡ്മിൻ ലോഗിൻ ആണ് ഹാക്ക് ചെയ്യാൻ സാധിക്കുന്നത്. ഇങ്ങനെ ലോഗിൻ ചെയ്യുന്നയാൾക്ക് വിദ്യാർഥികളുടെ മാർക് ലിസ്റ്റുകളിൽ മാറ്റം വരുത്താനും ഇൻറേണൽ മാർക്ക് മാറ്റി രേഖപ്പെടുത്താനും സാധിക്കും. ഇതിനു പുറമേ ഹാൾ ടിക്കറ്റിന്റെ വിശദാംശങ്ങളും ലഭിക്കും. നിലവിലുള്ള ഹാൾ ടിക്കറ്റ് ഡിലീറ്റ് ചെയ്യാനും പുതിയവ ഉണ്ടാക്കാനും കഴിയുമായിരുന്നു. റീ വാല്യുവേഷൻ റിസൾട്ടുകളും ഇത്തരത്തിൽ മാറ്റാവുന്ന തരത്തിലായിരുന്നു സർവകലാശാല വെബ്സൈറ്റ് പ്രവർത്തിച്ചിരുന്നത്.
സുരക്ഷാ വീഴ്ചകൾ കേരള പൊലീസ് സൈബർ ഡോമിന്റെയും കണ്ണൂർ സർവകലാശാലയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ സർവകലാശാല തുടക്കത്തിൽ ഇതിന് കാര്യമായ ഗൗരവം നൽകിയില്ല. പിന്നീട് പ്രശ്നത്തിൻറെ വ്യാപ്തി മനസിലാക്കിയതോടെ സുരക്ഷാ വീഴ്ചയുള്ള പേജുകൾ ബ്ലോക്ക് ചെയ്തു. നേരത്തെ കേരള സർവകലാശാല വെബ്സൈറ്റിലെ സുരക്ഷാ പ്രശ്നങ്ങളും റിഷി മോഹൻദാസ് കണ്ടെത്തിയിരുന്നു. ദുബായ് ആസ്റ്റർ ഹെൽത്ത് കെയറിൽ കസ്റ്റമർ റിലേഷൻസ് വിഭാഗത്തിലാണ് സൈബർ വിദഗ്ദനായ റിഷി ജോലി ചെയ്യുന്നത്.