ഒരേ കുറിപ്പടി ഉപയോഗിച്ച് ഒന്നിലധികം തവണ മരുന്നു വാങ്ങുന്നത് തടയാൻ യുഎഇയിൽ നിയമം വരുന്നു. മരുന്നുകളുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം ആണ് പുതിയ നിയമം തയാറാക്കുന്നത്.
ഏതെങ്കിലും ഒരു എമിറേറ്റിലെ ഡോക്ടർ നൽകുന്ന കുറിപ്പടികൾ ഉപയോഗിച്ച് മറ്റു എമിറേറ്റുകളിൽ നിന്ന് വൻ തോതിൽ മരുന്നു വാങ്ങുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉറക്ക ഗുളികകളും ഉത്തേജക മരുന്നുകളുമാണ് ഇത്തരത്തിൽ വ്യാപകമായി വാങ്ങിക്കപ്പെടുന്നത്. ഇത്തരം പ്രവണതകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം തയാറാക്കുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നിയമം പിന്നീട് പൂർണ തോതിൽ പ്രാബല്യത്തിൽ വരും. ദേശീയ പുനരധിവാസ കേന്ദ്രത്തിൻറെ കൂടി സഹകരണകത്തോടെയാണ് പുതിയ നടപടി. ഇതിനു പുറമേ പല മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ ആൻറി ബയോട്ടിക്കുകൾ ഉൾപ്പെടെ ലഭ്യമാകുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങളും തടയാൻ പുതിയ നിയമം സഹായിക്കും. എമിറേറ്റ്സ് ഐഡിയും ഡോക്ടറുടെ കുറിപ്പും തമ്മിൽ ബന്ധപ്പെടുത്തിയായിരിക്കും നിയന്ത്രണം കൊണ്ടു വരിക. ഇതനുസരിച്ച് ഒരു കുറിപ്പടി ഉപയോഗിച്ച് ഒരു തവണ മാത്രമായിരിക്കും മരുന്നു വാങ്ങാനാവുക. അടുത്ത വർഷം ആദ്യത്തോടെ പുതിയ നിയമം യുഎഇയിൽ പ്രാബല്യത്തിലാക്കാനാണ് പദ്ധതി.