കുവൈത്തില്‍ താമസാനുമതി, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കിഴിയുന്ന മുക്കാല്‍ലക്ഷത്തോളം വിദേശികളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. താമസ, വ്യവസായ മേഖലകളിലും കൃഷി-ആടുവളർത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന നിയമലംഘകരെ പിടികൂടാൻ നടപടി ആവിഷ്കരിച്ചതായും അധികൃതർ അറിയിച്ചു.
നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയ 31,000 വിദേശികളെയാണ് കഴിഞ്ഞ വർഷം സുരക്ഷാ വിഭാഗം നാടുകടത്തിയത്. ദിവസം ശരാശരി 85 പേരെയും പതിനഞ്ച് മിനിറ്റിൽ ഒരാളെ എന്ന തോതിലും നാടുകടത്തിയിട്ടുണ്ട്. ഇതിൽ 24 ശതമാനം ഇന്ത്യക്കാരാണ്. മെഡിക്കൽ പരിശോധനയിൽ ആരോഗ്യക്ഷമതയില്ലാത്തവരായി കണ്ടെത്തിയ പതിനായിരം പേരെയും നാടുകടത്തി. താമസാനുമതി, തൊഴിൽ നിയമത്തിന് പുറമെ ഗതാഗത നിയമം ലംഘിച്ചവരും നാടുകടത്തപ്പെട്ടവരിൽ ഉള്‍പെടും. മദ്യവും മറ്റു ലഹരി വസ്തുക്കളും വിറ്റവരും ഇക്കൂട്ടത്തിലുണ്ട്. നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നവരെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒരാഴ്ചക്കകം കയറ്റിവിടാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യാത്രാ രേഖയും ടിക്കറ്റും ക്രമപ്പെടുത്തുന്നതിന് ആനുപാതികമായാണ് തിരിച്ചയക്കുന്നത്.