ബഹ്റൈനിലെ സോപാനം വാദ്യകലാസംഘം ഒരുക്കുന്ന വാദ്യസംഗമം ഈ വ്യാഴം, വെള്ളി ദിവവസങ്ങളിൽ. പ്രശസ്ത മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിലായിരിക്കും വാദ്യസംഗമത്തിൽ മേളം അരങ്ങേറുക.
വാദ്യമേളങ്ങളുടെ പുതിയ പൂരക്കാഴ്ച ഒരുക്കുകയാണ് മനാമയിൽ നടക്കുന്ന വാദ്യകലാസംഗമം. വ്യാഴാഴ്ച വൈകിട്ട് സദനം രാജേഷും ചെറുതാഴം ശ്രീഹരിയും ചേർന്നൊരുക്കുന്ന കേളിയോടെ വാദ്യമേളങ്ങൾക്ക് തുടക്കമാകും. മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിലുള്ള തൃത്തായന്പകയാണ് ആദ്യ ദിവസത്തെ പ്രധാന ആകർഷണം. കൊന്പു പറ്റ്, കുഴൽപ്പറ്റ് എന്നിവയോടെയാണ് വെള്ളിയാഴ്ചയിലെ ആഘോഷങ്ങ ൾക്ക് തുടക്കമാവുക. ഇതിനു ശേഷമായിരിക്കും ആസ്വാദകരെ ആവേശത്തിലാഴ്ത്തുന്ന ഇരട്ടപ്പന്തി പഞ്ചാരിമേളം.."ശങ്കരീയം"പന്തിക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും, "പത്മനാഭം" പന്തിക്ക് കാഞ്ഞിലശേരി പത്മനാഭനും മേള പ്രമാണം വഹിക്കും. അഞ്ചുകാലങ്ങളായി അവതരിപ്പിക്കുന്ന ഇരട്ടപന്തി പഞ്ചാരിമേളത്തിന്റെ മൂന്നും നാലും കാലങ്ങളിൽ "വികൃതി കൊട്ട്" എന്ന പ്രത്യേക വാദന രീതിയും അരങ്ങേറും.
ഇരട്ടപ്പന്തി മേളത്തിനായി 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കൂറ്റൻ വേദിയും തയാറായി കഴിഞ്ഞു. തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മുപ്പതടി ഉയരമുള്ള പൂരപ്പന്തലും വാദ്യകലാസംഗമ വേദിയിൽ ഉയർന്നു കൊണ്ടിരിക്കുകയാണ്.