പുസ്തകങ്ങൾക്ക് അതിഥി മുറിയിൽ സ്ഥാനമില്ലാത്തതാണ് വായനക്കാരുടെ എണ്ണം കുറയാൻ കാരണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ലുലു ഗ്രൂപ്പും ഡിസി ബുക്സും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തകമേളയിൽ വായനക്കാരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ടെലിവിഷനോ ഇന്‍റര്‍നെറ്റോ സ്മാര്‍ട്ട്ഫോണുകളോ ഇല്ലാത്ത കാലത്ത് വളര്‍ന്നതിനാല്‍ വായനാ ലോകത്തേക്കുള്ള തന്‍റെ സഞ്ചാരം എളുപ്പമായിരുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കവി മധുസൂദനൻ നായര്‍, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം എന്നിവരും വായനക്കാരുമായി സംവദിച്ചു.
ജോസ് പനച്ചിപ്പുറം രചിച്ച പുലിക്കും വെടിക്കും തമ്മിൽ എന്ന പുതിയ കഥാസമാഹാരം അടൂർ ഗോപാലകൃഷ്ണൻ മധുസൂദനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെയുള്ള മനുഷ്യരുടെ തീക്ഷണാനുഭവങ്ങളാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്‍ററിലെ ലുലുവില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ വരുംദിവസങ്ങളിലും എഴുത്തുകാരുടെ സജീവ സാന്നിധ്യമുണ്ടാകും.