ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനത്തിനിടെ കേരളീയ കലകൾ അവതരിപ്പിച്ച കലാകാരന്മാർക്ക് അപ്രതീക്ഷിത സമ്മാനം. കലാകാരന്മാർക്കു സമ്മാനിക്കാൻ 12 ലക്ഷം രൂപ ഷെയ്ഖ് സുൽത്താൻ സംസ്ഥാന സർക്കാർ അധികൃതരെ ഏൽപിച്ചു.
ഷെയ്ഖ് സുൽത്താനും സംഘവും താമസിച്ച കോവളത്തെ ഹോട്ടൽ ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ അത്താഴവിരുന്നിനോടനുബന്ധിച്ചായിരുന്നു കലാപ്രകടനം. കഥകളിയും മോഹിനിയാട്ടവും ഒപ്പനയും മാർഗംകളിയും ഉൾപ്പെടെയുള്ളവ കോർത്തിണക്കിയ കലാപ്രകടനം ഒരുക്കിയതു ടൂറിസം വകുപ്പാണ്. ഒരു മണിക്കൂറോളം നീണ്ട അവതരണം പൂർണമായി ആസ്വദിച്ച ഷെയ്ഖ് സുൽത്താൻ, കേരളത്തിലെ കലാരംഗത്തെ മതാതീത കൂട്ടായ്മയെ പിന്നീട് പുകഴ്ത്തുകയും ചെയ്തു.
കലാവതരണം കഴിഞ്ഞു നിമിഷങ്ങൾക്കുള്ളിലാണു കലാകാരന്മാർക്കുള്ള സമ്മാനവുമായി ഷെയ്ഖ് സുൽത്താന്റെ പ്രോട്ടോകോൾ ഓഫിസർ സർക്കാർ അധികൃതരെ സമീപിച്ചത്. അറുപതോളം കലാകാരന്മാർക്കും സമ്മാനത്തുക തുല്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അനുവദിച്ച തുകയെക്കാൾ വലിയ തുക ഷെയ്ഖ് സുൽത്താന്റെ സമ്മാനമായി ലഭിച്ച അമ്പരപ്പിലാണു കലാകാരന്മാർ.