യുഎഇയില്‍ പുതിയ ഗാർഹിക തൊഴിലാളി നിയമം പ്രാബല്യത്തില്‍ വരുമെങ്കിലും ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ എത്തിക്കാനുള്ള വ്യവസ്ഥകള്‍ തുടരും. റിക്രൂട്മെന്‍റ് ഏജൻസികളുടെയും തൊഴിലുടമയുടെയും ചൂഷണത്തിനിന്ന് രക്ഷനേടാനാണ് വീട്ടുജോലിക്കാരുടെ നിയമനത്തിൽ ഇന്ത്യ കര്‍ശന വ്യവസ്ഥകൾ വച്ചത്.
മുപ്പത് വയസില്‍ താഴെയുള്ള വനിതകളെ വീട്ടുജോലിക്കാരായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ. കുറഞ്ഞ വേതനം 1100 ദിർഹം നല്‍കണം. സൗജന്യ ഭക്ഷണം, താമസ സൗകര്യം, വർഷത്തിൽ ഒരു തവണ ഇന്ത്യയിലേക്ക് മടക്കയാത്രാ വിമാന ടിക്കറ്റ്, തൊഴിലിനായി യുഎഇയിൽ എത്തുമ്പോൾ പ്രീപെയ്ഡ് സിം കാർഡുള്ള മൊബൈൽ എന്നിവ നൽകണമെന്നും നിബന്ധനയുണ്ട്. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് 9200 ദിർഹം ഉടമ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ കെട്ടിവയ്ക്കണം. ജോലി മതിയാക്കി വീട്ടുജോലിക്കാരി മടങ്ങുമ്പോൾ ഇതു തിരിച്ചുനൽകും. എന്നാൽ ഇവരുടെ നിയമനം സർക്കാരിന്‍റെ ആറ് ഏജൻസികൾ വഴിയാണെങ്കിൽ തുക കെട്ടിവയ്ക്കേണ്ടതില്ലെന്ന നിയമഭേദഗതി ഇയ്യിടെ വരുത്തിയിരുന്നു. തൊഴിൽ ഉടമയ്ക്ക് പതിനായിരം ദിർഹം ശമ്പളം ഉണ്ടെങ്കിൽ മാത്രമെ ഇന്ത്യയിൽനിന്ന് വീട്ടുജോലിക്കാരിയെ നിയമിക്കാൻ അനുമതിയുള്ളൂ. യുഎഇ അധികൃതർ അംഗീകരിച്ച തൊഴിൽ കരാർ, തൊഴിൽ ഉടമയുടെ വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഹാജരാക്കേണ്ടതുണ്ട്. തൊഴിൽ ഉടമയുടെ സ്വഭാവം, സാമൂഹിക സ്ഥിതി തുടങ്ങിയ കാര്യത്തിൽ ഒരു ഇന്ത്യൻ പൗരൻ നേരിട്ടെത്തി ഉറപ്പുനൽകുകയും വേണം.