നാലു ദിവസത്തെ സന്ദർശനത്തിനായി ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് അദ്ദേഹത്തിന് കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻറെ ക്ഷണം സ്വീകരിച്ചാണ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് വിമാനമിറങ്ങുക. തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റിൽ വച്ച് മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഷാർജ ഭരണാധികാരിയുടെ ബഹുമാനാർഥം തിങ്കളാഴ്ച ഗവർണർ അദ്ദേഹത്തിന് ഉച്ചവിരുന്ന് നൽകും. അന്ന് വൈകിട്ട് ഷാരർ ഭരണാധികാരിക്കായി കേരളീയ കലാരൂപങ്ങളുടെ അവതരണവും ഉണ്ടാകും. അടുത്ത ദിവസം രാവിലെ ക്ലിഫ് ഹൌസിൽ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാജ്ഭവനിൽ വച്ചാണ് ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് സമ്മാനിക്കുക. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് സ്വകാര്യ സന്ദർശനത്തിനായി ഷാർജ ഭരണാധികാരി ബുധനാഴ്ച കൊച്ചിയിലെത്തും. അന്നു വൈകിട്ട് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് മടങ്ങുകയും ചെയ്യും. ഷാർജയിലെ ഉന്നത ഭരണനേതൃത്വത്തിനൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ചെയർമാൻ വെ.എ.റഹീം എന്നിവരും ഷാർജ ഭരണാധികാരിയുടെ ഔദ്യോഗിക സംഘത്തിലുണ്ട്.